തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ സർക്കാരിനൊപ്പം നില്‍ക്കില്ലെന്നാവർത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംഘപരിവാർ മനസുള്ളയാളാണ് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ന്യൂനപക്ഷം പ്രേമം കാപട്യമാണെന്നാണ് മുല്ലപ്പള്ളി ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ തീവ്ര ഹിന്ദുസമീപനമാണ് താൻ ചൂണ്ടിക്കാണിക്കുന്നത്.
സിപിഎമ്മിന് സ്തുതി പാടാനുള്ള സ്ഥാനമല്ല കെപിസിസി അധ്യക്ഷപദവിയെന്ന് വ്യക്തമാക്കിയ മുല്ലപ്പള്ളി, സിപിഎം സെക്രട്ടേറിയറ്റിന്റെ വിമര്‍ശനം തന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്നും കൂട്ടിച്ചേർത്തു.പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ അംഗീകരിച്ച പ്രമേയം കൊണ്ട് സന്ദേശം മാത്രമെ നൽകാൻ കഴിയു. കത്തിൽ മാത്രം ഒതുങ്ങുന്നതാണ് മുഖ്യമന്ത്രിയുടെ സമരം. സിപിഎമ്മുമായി കൈകോർത്താൽ സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാക്കളുടെ ആത്മാവ് തന്നോട് പൊറുക്കില്ല.കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കൊപ്പമാണ് താൻ നിലകൊള്ളുന്നതെന്നും മുല്ലപ്പള്ളി അറിയിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടത്തിൽ സർക്കാരിനൊപ്പം നിൽക്കുമെന്ന പ്രതിപക്ഷ നിലപാടിനെ തുടക്കം മുതൽ എതിർത്ത ആളാണ് മുല്ലപ്പള്ളി






























