https://www.facebook.com/watch/?v=501299124487912
കുവൈത്ത് സിറ്റി കുവൈത്തിനെ നടുക്കിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ 19 വയസ്സുകാരനായ സിറിയൻ യുവാവ് മുഹമ്മദ് പ്രത്യേക സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് കൊല്ലപ്പെട്ടു. ഏറെ സമയം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സേന ഇയാളെ പിടികൂടിയത്. ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഇന്ന് രാവിലെ ഖസൂർ പ്രദേശത്ത് വച്ച് കുവൈത്ത് സ്വദേശിനിയായ അമ്മയെ കൊലപ്പെടുത്തി രക്ഷപ്പെടും വഴി പിന്തുടർന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെയും യുവാവ് ഹീനമായി കൊലപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി അയാളുടെ തോക്കുമായി കടന്നു കളയുകയായിരുന്നു. തുടർന്ന് അൽ വഫ്രക്ക് സമീപം ഫാമിൽ ഇയാളുണ്ടെന്ന വിവരം സേനയ്ക്ക് ലഭിക്കുകയും പ്രത്യേക സംഘമായി എത്തുകയുമായിരുന്നു. ഏറ്റുമുട്ടലിൽ അക്രമിയുടെ കാലിലും കൈമുട്ടിനു താഴെയുമായി പരിക്കേറ്റതായി സുരക്ഷാ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.