പെണ്‍കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യമാണ്, രാഷ്ട്രീയവത്കരിക്കരുത്’; കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

0
170

ഛത്തീസ്ഗഡ്:മതപരിവര്‍ത്തനം ആരോപിച്ച മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി. പെണ്‍കുട്ടികളുടെ സുരക്ഷാസംബന്ധിച്ച കാര്യം രാഷ്ട്രീയവത്ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരം എന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പറഞ്ഞു. നിര്‍ബന്ധിത മത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് എതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം വലിയ വിവാദമായതോടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പിന്നാലെയാണ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. പെണ്‍കുട്ടികളെ എത്തിച്ചത് നഴ്‌സിംഗ് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്താണ്. പ്രലോഭിച്ച് മതം മാറ്റാന്‍ ശ്രമം നടത്തിയിരുന്നു. വിഷയം സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ കാര്യമാണെന്നും മുഖ്യമന്ത്രി വിഷ്ണു ദേവ് സായി വ്യക്തമാക്കി. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ബജ്രംഗദളും തമ്മില്‍ ഗൂഢാലോചന നടത്തി എന്നാണ് ഇതില്‍ കോണ്‍ഗ്രസിന്റെ മറുപടി.അതിനിടെ കന്യാസ്ത്രീകള്‍ക്കെതിരെ പോലീസ് ചുമത്തിയ വകുപ്പുകളുടെ വിശദാംശങ്ങളും പുറത്തുവന്നു. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നിര്‍ബന്ധ മതപരിവര്‍ത്തന നിരോധന നിയമം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കും എതിരെ ചുമത്തിയത്. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് മതം മാറ്റുകയായിരുന്നു കന്യാസ്ത്രീകളുടെ ലക്ഷ്യമെന്ന് എഫ്‌ഐആറില്‍ പറയുന്നു. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ള കന്യസ്ത്രീകള്‍ ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ ആണുള്ളത്. യുവതികളുടെയും മാതാപിതാക്കളുടെയും മൊഴി വിവരങ്ങള്‍ പരിശോധിച്ച ശേഷം ജാമ്യ അപേക്ഷ നല്‍കിയാല്‍ മതി എന്നാണ് സഭയുടെ തീരുമാനം.