കാസർകോട്: കനത്ത മഴയിൽ ജില്ലയിൽ വ്യാപകമായ നാശനഷ്ടങ്ങൾ രേഖപ്പെട്ടിട്ടുണ്ട്. മഞ്ചേശ്വരത്ത് പൊടുന്നനെ ഒരു റോഡ് ഒലിച്ചുപോയി. മജ്‌വെയിൽ മുകുളി റോഡ് ഇടിഞ്ഞുവീണതോടെ റോഡിൽ നിർത്തിയിരുന്ന വാഹനങ്ങൾ ഒലിച്ചുപോയി. ആളാപായമില്ലെന്ന് അധികൃതർ അറിയിച്ചു .
പാവൂർ, ഗെറുകട്ടെ, മച്ചമ്പാടി, പൊസോട്ട് തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറിയിരിക്കുന്നു. നിരവധി വീടുകളിലും പള്ളികളിലും വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. യേരിയാലിൽ അഗ്നിശമനദളം എത്തി കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി. 15-ലധികം വീടുകളിൽ വെള്ളം കയറിയ സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു.
അംഗഡി മുഗറിൽ സംസ്ഥാന പാതയിൽ മണ്ണിടിച്ചിൽ സംഭവിച്ചു. പുലർച്ചെ നടന്ന ഈ സംഭവത്തിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മൊഗ്രാലിലും ഉപ്പളയിലും വീടുകളിൽ വെള്ളം കയറിയതോടെ ആളുകളെ സുരക്ഷിതമായി മാറ്റി. ചെർക്കളയിലെ പാടശേഖരം നിറഞ്ഞതോടെ കരയിലെ നാല് വീടുകളിൽ വെള്ളം കയറി. കാഞ്ഞങ്ങാട്-കാസർഗോഡ് റോഡിലെ ചന്ദ്രഗിരി റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായി.
വെള്ളിക്കോട്ട്-ചാലിങ്കാൽ റോഡിലെ വീണച്ചേരി ഇറക്കത്തിൽ പുതിയതായി നിർമിച്ച രണ്ട് നില അപാർട്ട്മെന്റിന്റെ തറ ഒഴികെയുള്ള ഭാഗങ്ങൾ തകർന്ന് താഴെയുള്ള വീട്ടിലേക്ക് വീണു. പൈനി ചന്ദ്രൻ നായരുടെ കിടപ്പുമുറിയുടെ ചുമരിലേക്ക് മതിൽ തകർന്നുവീണതോടെ മൂന്ന് ജനലുകൾ പൊളിഞ്ഞ് മുറിയിലേക്ക് കല്ലും മണ്ണും വീണു. അപാർട്ട്മെന്റിന്റെ ഇൻ്റർലോക്ക്, ശുചിമുറി പൈപ്പ് ലൈൻ എന്നിവയും തകർന്നുവീണു.
മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ സുരക്ഷിതമായി മാറ്റുകയാണ്.