എൽഡിഎഫിന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് വർഗീയശക്തികളെന്ന് എം സ്വരാജ്

0
12

മലപ്പുറം:എൽഡിഎഫിന്റെ പരാജയത്തിൽ വർഗീയശക്തികളാണ് ഏറ്റവും കൂടുതൽ ആഘോഷിക്കുന്നതെന്ന് എം. സ്വരാജ്. “പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങൾ” എന്ന തലക്കെട്ടിലെ ഫേസ്ബുക്ക് പോസ്റ്റിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അദ്ദേഹം വീണ്ടും പ്രതികരിച്ചു.

ആർഎസ്എസിന്റെ സ്വന്തം സ്ഥാനാർത്ഥി താമരയടയാളത്തിൽ മത്സരിച്ച് കെട്ടിവെച്ച തുക നഷ്ടപ്പെട്ടിട്ടും, സംഘപരിവാരം ആഘോഷിച്ചുതകർക്കുകയാണെന്നും, ഈ വിഷയത്തിൽ സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയും ഉണ്ടെന്നും സ്വരാജ് ഫേസ്ബുക്കിൽ എഴുതി.

എൽഡിഎഫിന്റെ പരാജയവും യുഡിഎഫിന്റെ വിജയവും തങ്ങൾക്കും ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘടനകളും ഒരുമിച്ച് തെളിയിക്കുകയാണെന്നും, ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോൾ ഇതിലകത്ത് ആഹ്ലാദിക്കാൻ വേറെ എന്താണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, സകല നിറത്തിലുമുള്ള വർഗീയ ഭീകരവാദികൾ ഒരുമിച്ച് അക്രമിക്കുമ്പോൾ, അതിനേക്കാൾ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ലെന്നും സ്വരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിച്ചു.

ഫേസബുക്ക് കുറിപ്പിന്റെ പൂർണരൂപം
പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങൾ…..
തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയത്തിനുശേഷം ശ്രദ്ധയിൽപ്പെട്ട പ്രതികരണങ്ങളിൽ ചിലത് ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്.
LDFന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാരമാണ്.
വർഗീയവിഷ വിതരണക്കാരി മുതൽ RSS ന്റെ കൂലിപ്പണി നിരീക്ഷകർ വരെ സകല വർഗീയവാദികളും ഇക്കൂട്ടത്തിലുണ്ട്.
RSS ന്റെ സ്വന്തം സ്ഥാനാർത്ഥി താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകർക്കുകയാണ്.
ഇക്കാര്യത്തിൽ സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമുണ്ട് . സംഘപരിവാര നിലവാരത്തിൽ ആക്ഷേപവും പരിഹാസവും നുണയും ചേർത്ത് LDF പരാജയം അവരും ആഘോഷിക്കുന്നു.

LDFന്റെ പരാജയം / UDF വിജയം തങ്ങൾക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു.
ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ
തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാൻ ഇതിൽപരം എന്തു വേണം .
ഒരേ സമയം ഹിന്ദുത്വ താലിബാനും
ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു നിന്ന്
അക്രമിക്കുന്നുവെങ്കിൽ ,
സകല നിറത്തിലുമുള്ള വർഗ്ഗീയ ഭീകരവാദികൾ ഒരുമിച്ച് അക്രമിക്കുന്നുവെങ്കിൽ അതിനേക്കാൾ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ല.