പെരിയ ഇരട്ടക്കൊലയ്ക്ക് പിന്നാലെ പൊലീസിനെ ആക്രമിച്ച കേസ്: ഏഴ് കോൺഗ്രസ് പ്രവർത്തകർക്ക് 4 വർഷം തടവ്

0
4

കാസർഗോഡ് : പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പൊലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി. കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ഏഴ് പേർക്ക് നാല് വർഷം കഠിന തടവും 91,000 രൂപ പിഴയുമാണ് വിധിച്ചത്. കാസർകോട് അഡീഷണൽ സെഷൻസ് (3) കോടതിയുടേതാണ് വിധി. പെരിയ ഇരട്ട കൊലപാതകത്തിന് പിന്നാലെയായിരുന്നു പൊലീസിന് നേരെയുള്ള ആക്രമണം. സിപിഎം പ്രവർത്തകന്‍റെ വീടിനു സുരക്ഷ ഒരുക്കിയ പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയ കേസിലാണ് വിധി.

2019 ലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. 10 പ്രതികളിൽ രണ്ടു പേർ വിദേശത്താണ്. ഒരു പ്രതി വിചാരണ നേരിട്ടില്ല. ബാക്കി ഏഴു പേരുടെ വിധിയാണ് പറഞ്ഞത്. സതീശൻ എം കെ, സനൽ കുമാർ , ബിജിത്ത് എം, വിവേക് ചന്ദ്രൻ, ചന്ദ്രൻ, ഗിരീഷ്, രവി എന്നിവരെ ആണ് കോടതി ശിക്ഷിച്ചത്. 2019 ഫെബ്രുവരി 17 നാണ് കാസർഗോഡ് ജില്ലയിലെ കല്ലോട് പെരിയയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.