തപാൽ വോട്ട് തിരുത്തിയെന്ന തുറന്നുപറച്ചിലിൽ മുൻ മന്ത്രി ജി സുധാകരനെതിരെ പൊലീസ് കേസെടുത്തു

0
19

ആലപ്പുഴ:തപാൽ വോട്ട് തിരുത്തിയെന്ന പ്രസ്താവനയ്ക്ക് മുൻ മന്ത്രി ജി. സുധാകരനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. നിയമനിർദേശം ലഭിച്ചതിന് ശേഷമാണ് ഈ നടപ്പടി. ഐപിസി 465, 468, 471 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ജി. സുധാകരൻ ഒരു തുറന്നുപറച്ചിലിൽ 36 വർഷം മുമ്പ് ആലപ്പുഴയിൽ മത്സരിച്ച കെ. വി. ദേവദാസിന് വേണ്ടി കൃത്രിമം നടത്തിയെന്ന് പരാമർശിച്ചിരുന്നു. ഈ പ്രസ്താവനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താലും തനിക്ക് പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ പുന്നപ്രയിലെ സുധാകരന്റെ വീട്ടിൽ എത്തിയ ആലപ്പുഴ തഹസീൽദാർ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ സംഭവം വിവാദമായതോടെ ജി. സുധാകരൻ തന്റെ പരാമർശത്തിൽ മലക്കംമറിഞ്ഞു.

താൻ വോട്ട് മാറ്റി കുത്തുന്നവർക്ക് ഒരു ജാഗ്രതാ സൂചന നൽകിയതാണെന്നും സംസാരത്തിൽ അല്പം ഭാവന കലർത്തിയെന്നും സുധാകരൻ വ്യക്തമാക്കി.’ആ പരാമര്‍ശം ഞാന്‍ പൊതുവേ പറഞ്ഞതാണ്. അല്‍പ്പം ഭാവന കലര്‍ത്തിയാണ് പറഞ്ഞത്. ഒരുതവണ പോലും ബാലറ്റ് തുറന്നുനോക്കിയിട്ടില്ല. ഒരു വോട്ടുപോലും തിരുത്തിയിട്ടില്ല. ഒരുതവണ പോലും കളളവോട്ട് ചെയ്യുകയോ പണം കൊടുക്കുകയോ ചെയ്തിട്ടില്ല. വോട്ട് മാറ്റി കുത്തുന്നവര്‍ക്ക് ജാഗ്രത നല്‍കിയതാണ്. മൊഴിയെടുത്തപ്പോള്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്’-എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.