തിരുവനന്തപുരം: ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം (സോഴ്സ് റിഡക്ഷൻ) വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മഴക്കാലത്തിന് മുൻപേ തന്നെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങൾ അവരുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാൻ സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ പരിശീലനവും സൗകര്യങ്ങളും വിപുലീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും മാർഗനിർദേശങ്ങൾ നൽകിയതിലൂടെ ഡെങ്കി മരണങ്ങൾ ഗണ്യമായി കുറച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മേയ് 16 ദേശീയ ഡെങ്കി ദിനമായി ആചരിക്കുന്നു. ‘ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം: ഉറവിടങ്ങള്‍ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഡെങ്കി നിയന്ത്രണത്തിന് പൊതുജനത്തിന്റെ ശ്രദ്ധയും സഹകരണവും നിർണായകമാണ്.
മഴക്കാലത്തിന് മുൻപായുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഇതിനകം തുടങ്ങിയിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൊതുജനം എന്നിവരുടെ പങ്കാളിത്തത്തോടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ മേയ് 16, 23, 30 തീയതികളിൽ നടത്തും. കൂടാതെ, എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും സ്പെഷ്യൽ ഡ്രൈ ഡേ നടത്തും , ജലം ശേഖരിക്കുന്ന സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണം.