കുവൈറ്റ് സിറ്റി : മൗലികമായ മനുഷ്യാവകാശ ലംഘനത്തിന്റെ ഉത്തമ ഉദാഹരണമാണ് അബ്ദുൾനാസർ മഅദനിയെന്നും ഇത്രയും കാലം ഒരാളെ വിചാരണത്തടവുകാരനാക്കുക അടിസ്ഥാനപരമായ നീതി നിഷേധം ആണെന്നും പിഡിപി കുവൈറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു. കൃതിമമായി ഉണ്ടാക്കുന്ന ദേശദ്രോഹ കേസ്സുകളിൽ പെടുത്തി നൂറു കണക്കിന് ന്യുനപക്ഷ – ദളിത് വിഭാഗങ്ങളിൽ പെട്ട നിരപരാധികളെ ഇന്ത്യയിൽ ജയിലിൽ അടച്ചിട്ടുണ്ട്, ഇതിന്റെ പേരിൽ നിരന്തരം മനുഷ്യാവകാശ ലംഘനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. പതിമൂന്നു വർഷത്തിലധികമായി അദ്ദേഹം വിചാരണയില്ലാതെ കഴിയുകയാണ്. കേന്ദ്ര-കർണാടക സർക്കാരുകളിൽ നിന്നോ പോലീസിൽ നിന്നോ ജുഡീഷ്യറിയിൽ നിന്നോ അദ്ദേഹത്തിന് നീതി കിട്ടുന്നില്ല. അദ്ദേഹത്തിൻറെ ആരോഗ്യ സ്ഥിതി വളരെ പരിതാപകാരവുമാണ്. ക്രൂരവും നിര്ദയവുമായ സമീപനങ്ങളാണ് സംവിധാനങ്ങൾ അദ്ദേഹത്തോട് കാണിക്കുന്നതെന്നും യോഗം കൂട്ടി ചേർത്തു.
മഅദനിയോടുള്ള മനുഷ്യാവകാശ ലംഘനത്തിനെതിരെ ശബ്‌ദിക്കാൻ കേരളാ പൊതുസമൂഹം മുന്നോട്ട് വരണമെന്നും പിസിഎഫ് കുവൈറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ റഹീം ആരിക്കാടി അധ്യക്ഷത വഹിച്ചു, സലിം താനാളൂർ, ഷുക്കൂർ കിളിയന്തിരിക്കൽ, ഫസലുദ്ധീൻ പുനലൂർ, സലാം കള്ളിയത്ത് എന്നിവർ സംസാരിച്ചു. ഇക്‌ബാൽ മദീന സ്വാഗതവും അബ്ദുൽ വഹാബ് ചുണ്ട നന്ദിയും പറഞ്ഞു.






























