റിയാദ്: സൗദിയിൽ ഒന്നു മുതല്‍ ആറ് വരെ ക്ലാസ്സുകളുള്ള പ്രൈമറി വിദ്യാലയങ്ങളില്‍ സൗദിവല്‍ക്കരണം ശക്തമാക്കി.സ്വകാര്യ മേഖലയിൽ പെണ്‍കുട്ടികള്‍ക്കായുള്ള പ്രൈമറി സ്‌കൂളുകളിലെ അധ്യാപകരില്‍ 90 ശതമാനവും സ്വദേശികൾ ആയിരിക്കണമെന്ന് സൗദി മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയം വ്യവസ്ഥ ചെയ്തു. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന ആഗസ്ത് 29
മുതല്‍ ഈ തീരുമാനം നടപ്പില്‍ വരും.
ആണ്‍കുട്ടികള്‍ക്കുള്ള പ്രാഥമിക വിദ്യാലയങ്ങളില്‍ 60 ശതമാനം പേരും സ്വദേശികളായിരിക്കണമെന്നാണ് വ്യവസ്ഥ. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമുള്ള ഇന്റര്‍നാഷനല്‍ പ്രൈമറി സ്‌കൂളുകളില്‍ സൗദി അധ്യാപകർ 80 ശതമാനമായിരിക്കണമെന്നും നിജപ്പെടുത്തിയിട്ടുണ്ട്.ഇതുവഴി ആദ്യഘട്ടത്തില്‍ 8000 സൗദികള്‍ക്ക് പുതുതായി ജോലി നല്‍കാനാണ് സൗദി മന്ത്രാലയം ലക്ഷ്യമിടുന്നത്.അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇതിലൂടെ 28,000 സൗദി അധ്യാപകര്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയം അറിയിച്ചു. അതായത് ഇത്രയും പ്രവാസി അധ്യാപകര്‍ക്ക് ജോലി നഷ്ടമാവുമെന്ന് സാരം

































