കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി റസിഡൻസ് പെർമിറ്റുകൾ വിൽക്കുന്ന 2200 -ലധികം സ്ഥാപനങ്ങളെ കരിമ്പട്ടികയിൽപ്പെടുത്തിയതായും ഈ വർഷം ആദ്യം മുതൽ ജൂലൈ പകുതി വരെ 51 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായും അധികൃതർ വ്യക്തമാക്കി. അനധികൃത തൊഴിലാളി റിക്രൂട്ട്മെൻറ്, റെസിഡൻസി വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട് 175 പേരാണ് പിടിയിലായത്.
വിസ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ അനധികൃത കമ്പനിയിൽനിന്ന് താമസ വിസ വാങ്ങിയ നിരവധി തൊഴിലാളികൾ പിടിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. റസിഡൻസി വാങ്ങിയതുമായി ബന്ധപ്പെട്ട് തൊഴിലാളികളിൽ നിന്ന് തൊഴിൽ സംരക്ഷണ മേഖലയ്ക്ക് നിരവധി പരാതികൾ
ലഭിച്ചതായും ഇവ പരിശോധിച്ച് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്നും അധികൃതർ വിശദീകരിച്ചു.
തൊഴിൽ നിയമവും റെസിഡൻസി സംവിധാനവും ലംഘിച്ച് ഗാർഹിക തൊഴിലാളികളെ വിതരണം ചെയ്യുന്ന ഈ ഓഫീസുകൾ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ വഴിയാണ് പ്രവർത്തിക്കുന്നത്.



























