കൊച്ചി:ഭർത്താവിന്റെ മരണത്തിന് ശേഷം ഭാര്യയെ ഭർത്തൃഗൃഹത്തിൽ നിന്ന് ഇറക്കിവിടാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി. വീട്ടിന്റെ ഉടമസ്ഥാവകാശം ഇല്ലാത്തപ്പോൾപ്പോലും സ്ത്രീകൾക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കാമെന്ന് കോടതി പ്രഖ്യാപിച്ചു. പാലക്കാട് സ്വദേശിയായ ഒരു യുവതിക്കാണ് ഈ അനുകൂല വിധി ലഭിച്ചത്.
2009-ൽ ഭർത്താവ് മരണപ്പെട്ടത്തിന് ശേഷം, തന്നെയും മക്കളെയും ഭർത്താവിന്റെ ബന്ധുക്കൾ വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഈ യുവതി പാലക്കാട് സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. സെഷൻസ് കോടതി ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അവർക്ക് അനുമതി നൽകിയിരുന്നു. പാര്‍പ്പിടത്തിന്റെയും സുരക്ഷയുടെയും പ്രാധാന്യം സ്ത്രീകളുടെ അന്തസ്സിന്റെ അടിസ്ഥാനപരമായ കാര്യമാണെന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി. വീടിന്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കാതെ ഭര്‍തൃവീട്ടില്‍ താമസിക്കാന്‍ നിയമം അനുവദിക്കുന്നു എന്ന് ജസ്റ്റിസ് എം.ബി. സ്നേഹലത വ്യക്തമാക്കി.
ഹർജിക്കാരിയായ യുവതിയുടെ ഭർത്താവ് 2009-ൽ മരണമടഞ്ഞതിന് ശേഷവും അവരും മക്കളും ഭർത്താവിന്റെ വീട്ടിൽ താമസിച്ചുവന്നിരുന്നു. എന്നാൽ, ഭർത്താവിന്റെ ബന്ധുക്കൾ അവരോട് സ്വന്തം വീട്ടിൽ നിന്ന് ലഭിച്ച സ്വത്ത് ഉപയോഗിച്ച് ജീവിക്കാനും ഈ വീട്ടിൽ നിന്ന് മാറിപ്പോകാനും നിർബന്ധിച്ചുവെന്നായിരുന്നു പരാതി.