കൊവിഡ് മരണം തടയാന്‍ സൊട്രോവിമാബ് 100% ഫലപ്രദമെന്ന് അബുദാബി

0
150

അബുദാബി: കോവിഡ് ചികിത്സയിൽ സൊട്രോവിമാബിനെ പൂർണമായി പിന്തുണച്ച് അബൂദാബി. കൊവിഡ് ബാധയെ തുടര്‍ന്നുള്ള മരണങ്ങള്‍ തടയുന്നതിൽ സൊട്രോവിമാബ് ചികില്‍സ ഫലപ്രദമാണെന്നും, 97 ശതമാനം പേരിലും രോഗം പൂര്‍ണമായി ചികില്‍സിച്ച് മാറ്റാനായതായും അബൂദാബി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സൊട്രോവിമാബ് മരുന്നുപയോഗിച്ച് ലോകത്താദ്യമായി യുഎഇയില്‍ നടത്തിയ കൊവിഡ് ചികില്‍സകളുടെ രണ്ടാംഘട്ട ഫലം പ്രസിദ്ധീകരിച്ചാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡാനന്തര രോഗങ്ങളെയും മരുന്ന് ഫലപ്രദമായി പ്രതിരോധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.

അബൂദാബി ആരോഗ്യ വകുപ്പിന്റെയും ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെയും സഹകരണത്തോടെ ജൂണ്‍ 30 മുതല്‍ ജൂലൈ 13 വരെ കോവിഡ് മൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ള രോഗികളിൽ പുതിയ മരുന്ന് ഉപയോഗിച്ചുള്ള ചികില്‍സ നടത്തി.ഈ ചികിത്സയുടെ ഫലമാണ് യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം ഇപ്പോള്‍ പുറത്തുവിട്ടത്.രണ്ടാഴ്ചയ്ക്കുള്ളില്‍ 6175 രോഗികള്‍ക്കാണ് പുതിയ മരുന്ന് നല്‍കിയത്.ഇവരില്‍ 97 ശതമാനം പേരും 14 ദിവസത്തിനുള്ളില്‍ രോഗമുക്തി നേടി.ഇതില്‍ 52 ശതമാനം പേരും 50 വയസ്സിന് മുകളിലുള്ളവരോ കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം ഉള്‍പ്പെടെയുള്ള രോഗമുള്ളവരോ ആയിരുന്നു.99 ശതമാനം പേര്‍ക്കും ഐസിയു വാസം വേണ്ടിവന്നില്ലെന്നും, ഒരാളുടെ പോലും ജീവൻ നഷ്ടപ്പെട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

സൊട്രോവിമാബ് മരുന്നിന് അനുമതി നല്‍കിയ ലോകത്തെ ആദ്യ രാജ്യമാണ് യുഎഇ.മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, 12 വയസിന് മുകളിലുള്ള കുട്ടികള്‍ എന്നിവരില്‍ കൊവിഡ് ഗുരുതരമാകാന്‍ ഇടയുള്ളവര്‍ക്കാണ് സൊട്രോവിമാബ് നല്‍കുന്നത്