ഡോ.രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ്. വര്‍ഷം 1500 വിദ്യാർത്ഥികൾക്ക്. ധാരണാപത്രം ശനിയാഴ്ച കൈമാറും.

0
27

പഠനമികവുളള കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും രവി പിളള ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന രവി പിളള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ ധാരണാപത്രം ശനിയാഴ്ച (മെയ് 24 ന്) മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ (രാവിലെ 11 ന്) ഒപ്പുവെയ്ക്കും. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ബി. രവി പിളള, നോര്‍ക്ക റൂട്ട്സില്‍ നിന്നും റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി എന്നിവരും സംബന്ധിക്കും. ബഹ്‌റൈന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ് ക്ലാസ്) നേടിയതിന് കേരളം നല്‍കിയ സ്വീകരണ ചടങ്ങിലായിരുന്നു (രവിപ്രഭ) 2025 മുതല്‍ 50 വര്‍ഷത്തേയ്ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 525 കോടി രൂപ നീക്കിവച്ചതായി ഡോ. ബി. രവി പിള്ള അറിയിച്ചത്. പ്രതിവര്‍ഷം 10.5 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക.

ഹയര്‍സെക്കന്ററി തലത്തില്‍ 1100 വിദ്യാര്‍ത്ഥികള്‍ക്ക് 50,000 രൂപയുടേയും, ഡിഗ്രി (1,00,000 രൂപ വീതം) പോസ്റ്റ് ഗ്രാജുവേറ്റ് (1,25,000 രൂപ വിതം) തലത്തില്‍ 200 വീതം വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ 1500 പേര്‍ക്കാണ് ഓരോ വര്‍ഷവും സ്കോളര്‍ഷിപ്പ് ലഭിക്കുക. പ്രവാസി കേരളീയരുടെ മക്കള്‍ക്ക് 20 ശതമാനവും, ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 5 ശതമാനവും നീക്കിവെച്ചിട്ടുണ്ട്. മികച്ച പഠനമികവുളളവരും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുളവര്‍ക്കുമാകും സ്കോളര്‍ഷിപ്പിന് അര്‍ഹത. സ്കോളര്‍ഷിപ്പിനായുളള അപേക്ഷ 2025 ജൂലൈയില്‍ ആരംഭിക്കാനാകും. നോര്‍ക്ക റൂട്ട്സ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സ്വീകരിക്കുക.