തിരുവനന്തപുരം:കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (കെഎഫ്‌പിഎ) തെരഞ്ഞെടുപ്പിനുള്ള തന്റെ നാമനിർദ്ദേശ പത്രിക നിരസിച്ചതിനെത്തുടർന്ന് സാന്ദ്ര തോമസ് എറണാകുളം സബ് കോടതിയിൽ ഫയൽ ചെയ്ത ഹർജി തള്ളി. കെഎഫ്‌പിഎയുടെ ഭരണ പ്രക്രിയകളിൽ പക്ഷപാതവും സുതാര്യതയില്ലായ്മയും ആരോപിച്ച്, തന്റെ നാമനിർദേശപത്രിക നിരസിച്ചതിൽ സ്റ്റേ ആവശ്യപ്പെടുകയും, വരണാധികാരിയുടെ ദീർഘകാല കാലാവധിയെ ചോദ്യം ചെയ്യുകയും ചെയ്ത് കൊണ്ടായിരുന്നു സാന്ദ്ര തോമസ് ഹർജി ഫയൽ ചെയ്തത്.
ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയിലേക്കുള്ള പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്കുള്ള സാന്ദ്ര തോമസിന്റെ നാമനിർദ്ദേശം പത്രികയാണ് നിരസിക്കപ്പെട്ടത്. ആവശ്യമായ സെൻസർ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്ന് വരണാധികാരി ചൂണ്ടിക്കാട്ടിയിരുന്നു. കെഎഫ്‌പിഎ ബൈലോകൾ അടിസ്ഥാനമാക്കിയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ അവർ പാലിച്ചിട്ടുണ്ടെന്നും തീരുമാനം അന്യായമാണെന്നും സാന്ദ്ര വാദിച്ചു.
രണ്ട് പതിറ്റാണ്ടിലേറെയായി വരണാധികാരി ഈ സ്ഥാനത്ത് തുടർന്നിട്ടുണ്ടെന്നും ഇത് കെഎഫ്‌പിഎയുടെ ഭരണഘടനാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും സാന്ദ്ര. കെഎഫ്‌പിഎയ്‌ക്കെതിരായ കേസ് പിൻവലിക്കാൻ മമ്മൂട്ടി തന്നോട് ആവശ്യപ്പെട്ടതായും സാന്ദ്ര തോമസ് അവകാശപ്പെട്ടിരുന്നു.
കെഎഫ്‌പിഎയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടനയുടെ മൗനത്തെ ചോദ്യം ചെയ്തതും ഉൾപ്പെടെയുള്ള നിരവധി വിവാദങ്ങളിൽ സാന്ദ്ര വിമർശനം ഉയർത്തിയിരുന്നു.
കെഎഫ്‌പിഎ നിയമങ്ങൾ അനുസരിച്ച്, പ്രധാന തസ്തികകളിൽ മത്സരിക്കുന്നതിന് സ്ഥാനാർത്ഥികൾ സ്വന്തം പേരിൽ മൂന്ന് സെൻസർ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. സാന്ദ്ര തന്റെ സ്വതന്ത്ര ബാനറായ സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന് കീഴിൽ രണ്ട് സർട്ടിഫിക്കറ്റുകളും, മുൻ പങ്കാളിത്തമായ ഫ്രൈഡേ ഫിലിം ഹൗസിൽ നിന്ന് ഒരു സർട്ടിഫിക്കറ്റും സമർപ്പിച്ചു. ഇവ അപര്യാപ്തമാണെന്ന് റിട്ടേണിംഗ് ഓഫീസർ വിലയിരുത്തി. അവ സാന്ദ്രയുടെ വ്യക്തിഗത യോഗ്യതക്ക് അപര്യാപ്തമെന്നായിരുന്നു കണ്ടെത്തൽ.തന്റെ പേരിൽ മൂന്നിൽ കൂടുതൽ സാധുവായ സെൻസർ സർട്ടിഫിക്കറ്റുകൾ കൈവശമുണ്ടെന്നും, നിരസിക്കൽ അസോസിയേഷന്റെ സ്വന്തം ബൈലോകളുടെ ലംഘനമാണെന്നും സാന്ദ്ര തന്റെ ഹർജിയിൽ വാദിക്കുന്നു.































