ചെന്നൈ: 41പേരുടെ ജീവനെടുത്ത തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മരിച്ചവരിൽ 25 പേർ ശ്വാസം മുട്ടി മരിച്ചപ്പോൾ 10ലധികം പേർ വാരിയെല്ലുകൾ ഒടിഞ്ഞും ആന്തരികാവയവങ്ങൾ തകർന്നുമാണ് മരിച്ചത്.
തിക്കിലും തിരക്കിലും കുടുങ്ങിയവരിൽ ഭൂരിഭാഗംപേരും രണ്ടും മൂന്നും മിനിറ്റ് വരെ സമയം ശ്വസിക്കാൻ കഴിയാതെയാണ് മരിച്ചതെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. താഴെ വീണവരുടെ മേൽ പലരും ചവിട്ടി കയറി വാരിയെല്ലുകൾ ഒടിഞ്ഞും ആന്തരിക പരിക്കുകൾ സംഭവിച്ചും ജീവൻ നഷ്ടപ്പെട്ടു. 25 ഓളം പേർ ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്.
കൂടാതെ, അപകടത്തിൽ മരിച്ച പത്ത് കുട്ടികളുടെയും ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അവരുടെ വാരിയെല്ലുകളും കോളർബോണുകളും തകർന്നിട്ടുണ്ട്. കഴുത്തിലും ഇടുപ്പിലും പുറകിലും ഒടിവുകളും പേശികൾക്ക് ക്ഷതവും സംഭവിച്ചിട്ടുണ്ട്. വലിയ ജനക്കൂട്ടത്തിൽ കുടുങ്ങിയ കുട്ടികളുടെ കഴുത്തിലെ അസ്ഥികളും ഒടിഞ്ഞിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.































