കൊണ്ടോട്ടി ബലാത്സംഗ ശ്രമം: പ്രതിയായ പതിനഞ്ചുകാരനെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു

മലപ്പുറം: കൊണ്ടോട്ടി ബലാത്സംഗ ശ്രമക്കേസിൽ അറസ്റ്റിലായ പതിനഞ്ചുകാരനെ മലപ്പുറം ജുവനൈൽ ജസ്റ്റീസ് ബോർഡ് രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു. കോഴിക്കോട് ജുവനൈൽ ഒബ്സർവേഷൻ ഹോമിലേക്കാണ് റിമാൻറ് ചെയ്തത്.

കൊണ്ടോട്ടി കോട്ടൂക്കരയിൽ വച്ച് യുവതിയെ ഇയാൾ റോഡിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് കേസ്. ആക്രമണത്തിനിടെ പെൺകുട്ടി സമീപത്തെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പതിനഞ്ചുകാരൻ പിടിയിലായത്.

വിദഗ്ധരുടെ സഹായത്തോടെ പ്രതിയുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും ഇൻറർനെറ്റ് ഉപയോഗങ്ങളും വിശദമായി പൊലീസ് പരിശോധിക്കുന്നുണ്ട്‌. ഇങ്ങനെയൊരു കൃത്യം ചെയ്യാൻ വിദ്യാർത്ഥിക്ക് എവിടെ നിന്നെങ്കിലും സഹായമോ പ്രചോദനമോ ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.