കുവൈറ്റ് സിറ്റി : കുവൈത്തിലെ റിഗായിൽ പ്രവാസികളുടെ താമസ കെട്ടിടത്തിനുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിയുന്നവരെ ഫർവാനിയ ഗവർണർ ആശുപത്രിയിലെത്തി സന്ദർശിച്ചു. കൂടാതെ തീപിടിത്തത്തെ തുടർന്ന് നടത്തിയ അടിയന്തര രക്ഷാപ്രവർത്തനത്തിന് ആരോഗ്യ മന്ത്രാലയം പ്രശംസിക്കുകയും ചെയ്തു. തീപിടുത്തത്തിൽ പരിക്കേറ്റ ചിലർക്ക് സംഭവസ്ഥലത്ത് വെച്ച് തന്നെ അടിയന്തര മെഡിക്കൽ സഹായങ്ങൾ നൽകിയിരുന്നു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി സമീപത്തുള്ള ആശുപത്രിയിലേക്ക് ഉടൻതന്നെ മാറ്റുകയായിരുന്നു. തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആരോഗ്യമന്ത്രാലയം അനുശോചനം അറിയിക്കുകയും ചെയ്തു. അതേസമയം, ഫർവാനിയ ഗവർണർ ഷെയ്ഖ് അത്ബി നാസർ അൽ-അത്ബി അൽ-സബാഹ് ഫർവാനിയ ആശുപത്രി സന്ദർശിച്ച് പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. ഗവർണർ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കുകയും അവർക്ക് നൽകുന്ന മെഡിക്കൽ സേവനങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് ഡോക്ടർമാരോട് ചോദിച്ചറിയുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണങ്ങൾ കണ്ടെത്താനും പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നൽകാനും അദ്ദേഹം ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി.
ഇന്നലെ പുലർച്ചയാണ് പ്രവാസികളുടെ താമസ കെട്ടിടത്തിന് തീപിടിച്ചത്. ഇതിൽ ആറു പേർ മരണപ്പെട്ടിരുന്നു. കെട്ടിടത്തിലെ രണ്ട് അപ്പാർട്ട്മെന്റുകളാണ് പൂർണമായും കത്തി നശിച്ചത്. മരിച്ച ആറുപേരും സുഡാനിൽ നിന്നെത്തിയ പ്രവാസികൾ ആണെന്ന് സ്ഥിരീകരിച്ചു.