കുവൈത്ത് വിദേശകാര്യ മന്ത്രാലയം 25 പേരെ ദേശീയ ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തി

0
8

കുവൈത്ത് സിറ്റി: മുൻ പാർലമെന്‍റ് അംഗങ്ങൾ ഉൾപ്പെടെ 25 പേരെ ദേശീയ ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തിയതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. 24 കുവൈത്ത് പൗരന്മാരും ഒരു വിദേശിയുമാണ് പട്ടികയിലുള്ളത്. ഇതു സംബന്ധിച്ച ഔദ്യോഗിക സർക്കുലർ രാജ്യത്തെ എല്ലാ കമ്പനികൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും മന്ത്രാലയം കൈമാറി. ഭീകരവാദം തടയുന്നതിനും ആയുധങ്ങളുടെ വ്യാപനം തടയുന്നതിനുമുള്ള ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ നടപ്പിലാക്കുന്ന സമിതിയുടെ 2025-ലെ 176-ാം നമ്പർ മന്ത്രിതല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. പട്ടികയിൽ ഉൾപ്പെട്ട വ്യക്തികൾക്കെതിരെ എക്സിക്യൂട്ടീവ് റെഗുലേഷനിലെ 21, 22, 23 വകുപ്പുകൾ പ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.

ഇതനുസരിച്ച്, ഈ വ്യക്തികളുടെ നേരിട്ടോ അല്ലാതെയോ ഉള്ള പൂർണ്ണമോ ഭാഗികമോ ആയ എല്ലാ സാമ്പത്തിക സ്രോതസ്സുകളും സാമ്പത്തിക ആസ്തികളും മുൻകൂർ അറിയിപ്പില്ലാതെ തന്നെ അടിയന്തരമായി മരവിപ്പിക്കണം. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായാണ് ഈ നീക്കം. ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം തടയുന്നതിൽ കുവൈത്ത് കാണിക്കുന്ന പ്രതിജ്ഞാബദ്ധതയാണ് ഈ പുതിയ ഉത്തരവിലൂടെ വെളിവാകുന്നത്.