തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ ഒരു ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച അഡ്വ. ബെയ്ലിംഗ് ദാസ് പൊലീസ് പിടിയിൽ. തിരുവനന്തപുരം സ്റ്റേഷൻകടവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസത്തെ ഒളിവുജീവിതത്തിന് ശേഷമാണ് അദ്ദേഹം പിടികൊടുക്കുന്നത്.
കാറോടിച്ച് പോകുന്നതായി ചെയ്യുന്നതായി വഞ്ചിയൂർ പൊലീസിന് ലഭിച്ച വിവരമാണ് ബെയ്ലിംഗ് ദാസിനെ തേടിയെത്തുന്നതിന് വഴിതെളിച്ചത്. ഈ വിവരം തുമ്പ സ്റ്റേഷനിലേക്ക് കൈമാറിയ ശേഷം, തുമ്പ പൊലീസ് സ്റ്റേഷൻകടവിൽ നിന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്യാനായി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകുമെന്നാണ് ലഭിക്കുന്ന സൂചന.ബെയ്‌ലിന്‍ ദാസിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ജില്ലാ സെക്ഷന്‍സ് കോടതി പരിഗണിക്കാനിരിക്കെയാണ് ഇന്ന് വൈകിട്ട് അദ്ദേഹം കസ്‌റ്റഡിയിലായിരിക്കുന്നത്.
പാറശാല സ്വദേശിയായ അഭിഭാഷക ശ്യാമിലിയെ മോപ്പ് സ്റ്റിക്ക് ഉപയോഗിച്ച് മുഖത്ത് ക്രൂരമായി അടിച്ചുവെന്നാണ് പരാതി. മർദ്ദനത്തിനിടെ നിലത്തു വീണ ശ്യാമിലിയെ ചവിട്ടിയെന്നും പരാതിയിൽ ഉൾപ്പെടുത്തിയിരുന്നു. പരിക്കേറ്റ ശ്യാമിലി തിരുവനന്തപുരം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും ചികിത്സ തേടി. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ബെയ്ലിംഗ് ദാസിനെ തിരുവനന്തപുരം ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തിരുന്നു. കൂടാതെ, അച്ചടക്ക സമിതിയുടെ തീരുമാനം വരെ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് കേരള ബാർ കൗൺസിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.
ശ്യാമിലിയുടെ പരാതി, എൻക്വയറി കമ്മിഷൻ റിപ്പോർട്ട്, ബാർ അസോസിയേഷൻ റിപ്പോർട്ട് എന്നിവ പരിഗണിച്ചാണ് ബാർ കൗൺസിൽ ഈ നടപടി സ്വീകരിച്ചത്. ബെയ്ലിംഗ് ദാസിന് കാരണം കാണിക്കാൻ നോട്ടീസ് അയച്ച ബാർ കൗൺസിൽ, മൂന്നംഗ അച്ചടക്ക സമിതിയുടെ പരിഗണനയ്ക്ക് വിഷയം വിട്ടു.