കുവൈറ്റ് സിറ്റി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്. ഇൻഡിഗോ, ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈൻസുകൾക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും നിയന്ത്രിത സർവീസുകൾ തുടങ്ങി. എണ്ണ വിലയിൽ കുതിപ്പ് തുടരുമ്പോൾ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്നതിനെ കുറിച്ച് ഇന്ത്യ ആലോചന തുടങ്ങി.
പശ്ചിമേഷ്യൻ സംഘർഷത്തിൽ പെട്ടുപോയ മലയാളികളടക്കം പ്രവാസികൾക്ക് ആശ്വാസം. ഗൾഫ് മേഖലയിൽ നിന്ന് പത്ത് സർവീസുകൾ ഇതിനോടകം ഇൻഡിഗോ തുടങ്ങി. ജിദ്ദയിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമാണ് സർവീസുകൾ. മസ്കറ്റ്, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസും സർവീസ് തുടങ്ങി. വിദേശ വ്യോമയാന അധികൃതരുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ദില്ലി, കോഴിക്കോട്, കൊച്ചി, മംഗളൂരൂ, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ. എയർ ഇന്ത്യ യുഎഇ സർവീസുകൾ ഇന്ന് കൂടി റദ്ദാക്കിയിട്ടുണ്ട്. യൂറോപ്പ്, കാനഡ, യുഎസ് സർവീസുകൾ വീണ്ടും തുടങ്ങി. തിരിയെത്തിയവർ ആശ്വാസം പങ്കുവെച്ചു. വിമാന ടിക്കറ്റ് നിരക്കിലെ വർധനവ് നിരീക്ഷിക്കുന്നുവെന്നാണ് വ്യോമയാന മന്ത്രലായ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതിനിടെ പശ്ചിമേഷ്യൻ സംഘർഷം എണ്ണവിലയിൽ തുടർച്ചയായ വർധന രേഖപ്പെടുത്തുകയാണ്. ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ ഉപയോഗിക്കുന്ന ബ്രെൻറ് ക്രൂഡിൻറെ വില ബാരലിന് 2.59 ശതമാനം വർധിച്ച് 79.75 ഡോളറായി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടയുമെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെ വില ഇനിയും കൂടാനാണ് സാധ്യത. ഈ പ്രതിസന്ധി പരിഹരിക്കാൻ റഷ്യയിൽ നിന്ന് കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യ ചർച്ചകൾ സജീവമാക്കി. യുഎസ് ഉപരോധ ഭീഷണികളെത്തുടർന്ന് റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചിരുന്നുവെങ്കിലും, വിലക്കുറവുള്ള റഷ്യൻ എണ്ണയെ ആശ്രയിക്കാൻ നിലവിലെ പ്രതിസന്ധി ഇന്ത്യയെ പ്രേരിപ്പിക്കുകയാണ്.





























