ഇന്ന് അറഫാ സംഗമം, ഗള്‍ഫില്‍ നാളെ ബലി പെരുന്നാൾ

ഹജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന്. പുലർച്ചെ മുതൽ ഹാജിമാർ അറഫ ലക്ഷ്യംവച്ച് നീങ്ങികൊണ്ടിരിക്കുകയാണ്. 160 രാജ്യങ്ങളിൽനിന്നായി 20 ലക്ഷത്തിലധികം തീർഥാടകരാണ് മിനായിൽ എത്തിയത്. ചൊവ്വ പുലർച്ചെ പ്രഭാത നമസ്‌കാരാനന്തരം തീർഥാടകർ അറഫ സംഗമത്തിനായി അറഫ മൈതാനിയിലേക്ക് നീങ്ങിത്തുടങ്ങി.

തിങ്കൾ ഉച്ചയോടെ മുഴുവൻ തീർഥാടകരും മിനായിൽ എത്തി പ്രാർഥനകളിൽ മുഴുകി. ഒരു പകൽ അറഫയിൽ കഴിച്ചുകൂട്ടി മുസ്ദലിഫയിൽ അന്തിയുറങ്ങി തീർഥാടകർ ബുധനാഴ്ച മിനായിൽ തിരിച്ചെത്തും. ബുധനാഴ്ച ഗൾഫിൽ ബലിപെരുന്നാൾ ആഘോഷിക്കും.

അറഫാ ഖുതുബക്കും നിസ്‌കാരത്തിനും സഊദി അറേബ്യയിലെ ഉന്നത പണ്ഡിത സഭാംഗം ശൈഖ് യൂസുഫ് ബിന്‍ മുഹമ്മദ് ബിന്‍ സഈദ് നേതൃത്വം നല്‍കും. മസ്ജിദുല്‍ ഹറമിലെ ഇമാം ശൈഖ് മാഹിര്‍ ബിന്‍ ഹമദ് അല്‍ മുഐഖിലി അസിസ്റ്റന്റ് ഇമാമുമായിരിക്കും.