പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറില്‍ ഇതുവരെ (ഒക്ടോബര്‍ 25 വൈകിട്ട് അഞ്ചു മണിവരെയുളള കണക്ക്) 54640 പേര്‍ എന്‍റോള്‍ ചെയ്തു. ഇവയിൽ ബഹു ഭൂരിപക്ഷവും കുടുംബമായുള്ള എന്റോൾമെന്റാണ് അതിനാൽ ഏകദേശം രണ്ടു ലക്ഷത്തോളം വ്യക്തികള്‍ക്ക് ഇതിലൂടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി. എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള പ്രവാസികേരളീയര്‍ക്ക് ഒക്ടോബര്‍ 30 വരെ നോര്‍ക്ക കെയറില്‍ എന്‍റോള്‍ ചെയ്യാവുന്നതാണ്. നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.kerala.gov.in സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സംസ്ഥാനത്തെ 3000 ത്തോളം അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും നോര്‍ക്ക ഐ.ഡി കാര്‍ഡ്, നോര്‍ക്ക കെയര്‍ എൻറോൾമെൻറ് സേവനം എന്നിവ ലഭിക്കും. നോര്‍ക്ക അംഗീകരിച്ച പ്രവാസി സംഘടനകളിലൂടെ മാസ്സ് എൻറോൾമെന്റിനും, വിദേശത്ത് പ്രവാസികേരളീയര്‍ ജോലിചെയ്യുന്ന കമ്പനികൾക്കായി പ്രത്യേക രജിസ്ട്രേഷൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ നോര്‍ക്ക റൂട്ട്സ് എന്‍ ആര്‍ ഡവലപ്മെന്റ് ഓഫീസുകളുടെ നേതൃത്വത്തിലും ആഗോളതലത്തില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പ്രത്യേകം രജിസ്ട്രേഷന്‍ ക്യാമ്പുകളും നടത്തുന്നുണ്ട് .
ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ (അധികമായി ഒരു കുട്ടി (25 വയസ്സിൽ താഴെ): ₹4,130) അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതി. വ്യക്തിഗത ഇന്‍ഷുറന്‍സിന് (18–70 വയസ്സ്) 8,101 രൂപയുമാണ്. അംഗങ്ങളാകുന്നവർക്ക് കേരളപിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ പരിരക്ഷ ലഭ്യമാക്കും. നിലവില്‍ കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നോർക്ക ആസ്ഥാനത്തു സഹായ കേന്ദ്രം ആരംഭിച്ചു. ഓൺലൈനായി വീഡിയോ കോൺഫെറെൻസിങ്ങ് സംവിധാനത്തിലൂടെയാണ് സഹായം ലഭ്യമാക്കുക. ഒക്ടോബര്‍ 30 വരെ എല്ലാ പ്രവൃത്തി ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതൽ 3 .45 വരെ ഈ സംവിധാനം പ്രവർത്തിക്കും. നോർക്ക റൂട്സ് വെബ്സൈറ്റ് (https://id.norkaroots.kerala.gov.in/) വഴി വീഡിയോ കാൾ മുഖാന്തിരമാണ് പ്രവേശിക്കേണ്ടത്.






























