കടക്കെണിയിലുള്ള കേരളം; വികസനത്തിന് ബിജെപി മാത്രം പരിഹാരം – രാജീവ് ചന്ദ്രശേഖർ

0
25

കൊച്ചി: കേരളത്തിന് വികസനം വേണമെന്ന് ജനം ആഗ്രഹിക്കുന്നുവെന്നും ബിജെപി അധികാരത്തിൽ വന്നാലേ മാറ്റം സാധ്യമാകൂ എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എറണാകുളം ഈസ്റ്റ് ബിജെപി ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ഈ അഭിപ്രായം പങ്കുവച്ചു. “ബിജെപിയെ കേരളത്തിൽ അധികാരത്തിൽ എത്തിച്ചശേഷമേ ഞാൻ മടങ്ങിപ്പോകൂ” എന്നും അദ്ദേഹം പറഞ്ഞു .

കോൺഗ്രസ് രാജവംശത്തിന്റെ പതിവർഷത്തെ ഭരണം രാജ്യത്തെ നശിപ്പിച്ചെന്നും കേരളത്തിൽ നിന്ന് എട്ട് കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടും സംസ്ഥാനത്തിന് ഒന്നും ലഭിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. “മാറ്റത്തിനായി ജനങ്ങൾ എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ 10 വർഷത്തിൽ രാജ്യം വൻതോതിലുള്ള പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇതേ മാറ്റം കേരളവും ആഗ്രഹിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു.

വന്യജീവി നിയമത്തിലെ ഭേദഗതികൾ കേരളം നടപ്പാക്കാതിരിക്കുന്നതിനെയും സംസ്ഥാനം വലിയ കടക്കെണിയിലാണെന്നതിനെയും അദ്ദേഹം വിമർശിച്ചു. “ആശാ വർക്കർമാർക്കും കെഎസ്ആർടിസി ജീവനക്കാർക്കും ശമ്പളം നൽകാൻ സർക്കാരിന് പണമില്ല. കഴിഞ്ഞ ഒൻപത് വർഷമായി അടിസ്ഥാന സൗകര്യ വികസനം ഒന്നും നടന്നിട്ടില്ല. ദേശീയപാത വികസനം മാത്രമാണ് നടന്നത്, അതും കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ്” എന്ന് അദ്ദേഹം പറഞ്ഞു. പൈനാപ്പിൾ, റബർ കർഷകർക്ക് വേണ്ടി സംസ്ഥാന സർക്കാർ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

“വന്യജീവി ആക്രമണം തടയാൻ സർക്കാർ ഒന്നും ചെയ്തിട്ടില്ല. ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കെ സർക്കാർ ആഘോഷങ്ങൾ നടത്തുന്നു” എന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. കോൺഗ്രസ്, സിപിഎം എന്നിവയിൽ രാജവംശ ഭരണമാണെന്നും അദ്ദേഹം വിമർശിച്ചു. “ഒരിടത്ത് അമ്മയും മകനും, മറ്റൊരിടത്ത് മകളും മരുമകനുമാണ് ഭരണം. ഇവർ രണ്ടുപേരും അഴിമതിയിൽ മുമ്പൻമാരാണ് എന്ന് അദ്ദേഹം പറഞ്ഞു.

“കേരളത്തിലെ മാറ്റം തദ്ദേശ തെരഞ്ഞെടുപ്പുകളിൽ നിന്ന് തുടങ്ങും. ഞാൻ വന്നിരിക്കുന്നത് നേതാവാകാനല്ല, വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവരെ നേതൃത്വത്തിലെത്തിക്കാനാണ്” എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.