തിരുവനന്തപുരം: മസാല ബോണ്ട്
വിറ്റഴിക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാരും
കിഫ്ബിയും ചേർന്ന് 2.29 കോടി രൂപ ഇത്
വരെ ചിലവിട്ടതായി ധനവകുപ്പ് അറിയിച്ചു.
ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓപ്പണ്‍
ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിന്
വേണ്ടി മുഖ്യമന്ത്രിയും സംഘവും യാത്ര
ചെയ്ത ഇനത്തില്‍ 16 ലക്ഷത്തിലേറെ രൂപ
ചിലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്.
മസാല ബോണ്ടുകള്‍
വിറ്റഴിക്കുന്നതിലേക്കായി വിവിധ
ഏജന്‍സികള്‍ക്ക് ഫീസ് ഇനത്തില്‍
1 കോടി 83 ലക്ഷംരൂപയുമാണ്
ഇതുവരെ മുതൽ മുടക്കിയത്.
മസാല ബോണ്ടുകള്‍ വിറ്റഴിക്കുന്നതിന്
വേണ്ടി ചിലവാക്കിയ തുകയുടെ കണക്ക്
വിവരങ്ങൾ നിയമസഭയില്‍ പ്രതിപക്ഷ
എംഎല്‍എമാര്‍ ഉന്നയിച്ചിരുന്നു . ഇതിനുള്ള
മറുപടിയായാണ് ധനവകുപ്പ് കണക്ക്
വെളിപ്പെടുത്തിയത്.ലണ്ടന്‍ സ്റ്റോക്ക്
എക്സ്ചേഞ്ചിന്‍റെ ക്ഷണമനുസരിച്ച്
‘റിങ് ദ ബെല്‍’ ചടങ്ങില്‍ പങ്കെടുക്കാനായി
മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്ത
ഇനത്തില്‍ കിഫ്ബി 12,98,243 രൂപ
ചിലവാക്കിയെന്നും ധനവകുപ്പ് വ്യക്തമാക്കി.
ഇതേ ആവശ്യത്തിനായി സര്‍ക്കാര്‍ 3,65000
രൂപയും ചിലവിട്ടു.അങ്ങിനെ ആകെ
ചിലവായ തുക 16,63,243 രൂപയുമാണെന്ന്
ധനവകുപ്പ് അറിയിച്ചു.