സിവിൽ ഐഡി വിതരണകേന്ദ്രങ്ങളിൽ വൻതിരക്ക്: ഈ ആഴ്ച വിതരണം ചെയ്തത് 85000 കാർഡുകൾ

കുവൈറ്റ്: രാജ്യത്ത് സിവിൽ ഐഡി വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ വൻതിരക്ക്. കഴിഞ്ഞ ഒരാഴ്ചയക്കിടെ മാത്രം കുവൈറ്റിൽ വിതരണം ചെയ്തത് 85000 കാർഡുകളാണ്.. സ്മാര്‍ട്ട് കാർഡുകളുടെ ലഭ്യതക്കുറവ് മൂലം രാജ്യത്ത് സിവിൽ ഐഡി വിതരണം പ്രതിസന്ധിയിലായിരുന്നു. സെക്യൂരിറ്റി ചിപ്പുള്ള സ്മാർട്ട് കാർഡുകളിലാണ് സിവിൽ ഐഡി പ്രിൻറ് ചെയ്തു നൽകുന്നത്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ഇത്തരം കാർഡുകളുടെ സ്റ്റോക്ക് കുറഞ്ഞതോടെയാണ് ഐഡി വിതരണത്തിൽ കാലതാമസം നേരിട്ടത്. .

കുവൈറ്റിൽ എമിഗ്രേഷൻ നടപടികൾക്ക് സ്മാർട്ട് കാര്‍ഡ് നിർബന്ധമാക്കിയതോട അപേക്ഷകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതോടെയാണ് സ്മാർട്ട് കാര്‍ഡുകൾക്ക് ക്ഷാമം നേരിട്ടത്. പാസ്പോർട്ടിൽ സ്റ്റിക്കർ പതിക്കുന്നത് ഒഴിവാക്കി പകരം റെസിഡന്‍സി വിവരങ്ങൾ സിവിൽ ഐഡിയിൽ ഉൾക്കൊള്ളിക്കണം. ഇതേ തുടർന്നാണ് അപേക്ഷകരുടെ എണ്ണം ഇരട്ടിയായത്.

അപേക്ഷകരുടെ എണ്ണക്കൂടുതലായതോടെയാണ് ഐഡി വിതരണത്തിൽ താമസം ഉണ്ടായതെന്നാണ് സിവിൽ ഇൻഫർമേഷൻ അതോറിറ്റി അറിയിച്ചിരുന്നത്. ഇഖാമ പുതുക്കികഴിഞ്ഞാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ സിവിൽ ഐഡി ലഭിക്കുമായിരുന്നു എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത് വൈകിയത് പ്രവാസികളെ വലച്ചിരുന്നു. ഇതോടെ ദ്രുതഗതിയില്‍ കാർഡ് നിർമിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.