ദുബായില്‍ വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ പ്രവാസി മലയാളിക്ക് 1 കോടി 21 ലക്ഷം രൂപ നഷ്ടപരിഹാരം

ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍പ്പെട്ട് നട്ടല്ലിന് സാരമായി പരിക്കേറ്റ പ്രവാസി മലയാളിക്ക് ഒരു കോടി 21 ലക്ഷം രൂപ (ആറു ലക്ഷം ദിര്‍ഹം) നഷ്ടപരിഹാരം നല്‍കാന്‍ വിധി. ആലപ്പുഴ സ്വദേശി റിജാസ് മുഹമ്മദ് കുഞ്ഞിനാണ് ഒരുവര്‍ഷം നീണ്ട നിയമ നടപടികള്‍ക്കൊടുവില്‍ ദുബായ് കോടതിയിൽ നിന്ന് അനുകൂല വിധിലഭിച്ചത്.

2020 ജനുവരി 12ന് അല്‍ഐന്‍- അബൂദാബി റോഡിലുണ്ടായ അപകടം റിജാസിന്ർെ ജീവിതം മാറ്റിമറിച്ചു. അല്‍ ഐനിലെ ഒരു സ്വദേശി കുടുംബത്തിന്‍റെ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു റിജാസ്. സ്‌പോണ്‍സറെയും കൊണ്ടുള്ള യാത്രാ മധ്യേ റിജാസ് ഓടിച്ച വാഹനം മറ്റൊരു വാഹനവുമായി ചെറിയ രീതിയില്‍ അപകടത്തില്‍ പെടുകയായിരുന്നു. പോലിസിനെ വിവരമറിയിച്ച ശേഷം പ്രശ്നം പരിഹരിച്ചു. തുടർന്ന് സ്പോണ്സറെ മറ്റൊരു വാഹനത്തില്‍ കയറ്റി അയച്ച ശേഷം താനോടിച്ച വാഹനമെടുക്കാനെത്തിയപ്പോഴാണ് മറ്റൊരു വാഹനമിടിച്ച് റിജാസിന് ഗുരുതരമായി പിരക്കേറ്റത്.

നട്ടെല്ലിന് സാരമായ പൊട്ടല്‍ സംഭവിച്ചതിനെ തുടര്‍ന്ന് പകരം ടൈറ്റാനിയം പ്ലേറ്റുകളുമായാണ് ഇപ്പോള്‍ കഴിയുന്നത്. റിജാസിന് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനായി അല്‍ ഐനില്‍ തന്നെ ജോലി ചെയ്യുന്ന അദ്ദേഹത്തിന്‍റെ ബന്ധുക്കള്‍ സാമൂഹിക പ്രവര്‍ത്തകന്‍ സലാം പാപ്പിനിശേരിയുടെ സഹായത്തോടെയാണ് നിയമപോരാട്ടം നടത്തിയത്. ഭാര്യയും രണ്ട് മക്കളുമടങ്ങിയ കുടുംബത്തിന്ർറെ ഏക വരുമാന മാർഗ്ഗമാണ് റിജാസ് .എതിര്‍ ദിശയില്‍ വന്ന വാഹനത്തിന്‍റെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് റിജാസിന് അനുകൂലമായ വിധിയുണ്ടായത്. വാഹനം ഓടിച്ചയാള്‍ക്ക് ട്രാഫിക് ക്രിമിനല്‍ കോടതി 5,000 ദിര്‍ഹം പിഴ വിധിക്കുകയും ചെയ്തു