കുവൈത്ത് സിറ്റി : കുവൈത്തിലെ കബ്ദ് മേഖലയിലെ ഒട്ടക മാർക്കറ്റ് പ്രദേശത്ത് നടന്ന വെടിവെപ്പിൽ ഒരു സുഡാനീസ് ഒട്ടക വ്യാപാരി കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രതിയായ ഗൾഫ് പൗരൻ ഉപയോഗിച്ച തോക്കുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. സാമ്പത്തിക തർക്കത്തെ തുടർന്നാണ് പ്രതി സുഡാനീസ് വ്യാപാരിക്ക് നേരെ വെടിയുതിർത്തതെന്നാണ് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചത്.
വെടിയേറ്റ് വ്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റതോടൊപ്പം മാർക്കറ്റിലുണ്ടായിരുന്ന ചില ഒട്ടകങ്ങൾക്കും വെടിയേറ്റതായി റിപ്പോർട്ടുണ്ട്. സംഭവശേഷം പ്രതി വെള്ള നിറത്തിലുള്ള ഫോർ വീൽ ഡ്രൈവ് വാഹനത്തിൽ രക്ഷപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന, ക്രിമിനൽ അന്വേഷണ വിഭാഗം, ഫോറൻസിക് സംഘം എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് പ്രതി കബ്ദ് പൊലീസ് സ്റ്റേഷനിൽ എത്തി കുറ്റകൃത്യത്തിൽ ഉപയോഗിച്ച ആയുധം കൈമാറി കീഴടങ്ങിയത്. പബ്ലിക് പ്രോസിക്യൂഷന്‍റെ നിർദേശപ്രകാരം മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കിയതായി അധികൃതർ അറിയിച്ചു.






























