‘ബബിൾ ബോയ് ’ ഡേവിഡ് വെറ്റർ; പ്ലാസ്റ്റിക് കുമിളയിൽ ജീവിച്ച ബാലന്റെ ഹൃദയഭേദക കഥ‌‌

കടപ്പാട് :Trollyworld media

0
9

കരോൾ ആനും ഡേവിഡ് ജോസഫ് വെറ്റർ ജൂനിയറിനും അവരുടെ മൂന്നാമത്തെ മകനായി ഡേവിഡ് ഫിലിപ്പ് വെറ്റർ 1971 സെപ്റ്റംബർ 21ന് ജനിച്ചു. ജനിച്ച ഉടൻ തന്നെ ഡോക്ടർമാർ അവനെ ഒരു പ്രത്യേക പ്ലാസ്റ്റിക് (Sterile Bubble) കൂടാരത്തിനുള്ളിലാക്കി. കാരണം അവൻ ജനിച്ചത് Severe Combined Immunodeficiency (SCID) എന്ന അപൂർവ രോഗത്തോടെയാണ്. SCID യുമായി ജനിക്കുന്നവർ അസാധാരണമായി അണുബാധകൾക്ക് ഇരയാകുന്നു, അതായത് അവന് സാധാരണ ആളുകളെ പോലെ പ്രതിരോധശേഷി ഒട്ടും തന്നെ ഇല്ലായിരുന്നു പുറത്തു നിന്നുള്ള ഒരു അണുബാധ പോലും അവന്റെ മരണകാരണമാകുമായിരുന്നു.
അതുകൊണ്ടു തന്നെ അവന്റെ ജീവിതം ആ കുമിളകൾക്കുള്ളിൽ മാത്രമായിരുന്നു.

വെള്ളം, വായു, ഭക്ഷണം, ഡയപ്പറുകൾ, വസ്ത്രങ്ങൾ എല്ലാം അണുവിമുക്തമാക്കിയ ശേഷം മാത്രമാണ് അവന് കൊടുത്തിരുന്നത്. അതിനേക്കാൾ ഏറെ വിഷമം ഉണ്ടാക്കിയത് അവന്റെ അമ്മയ്ക്കോ, അച്ഛനോ സഹോദരിക്കോ പോലും അവനെ ഒന്ന് നേരിട്ട് തൊടാനോ ചേർത്ത് പിടിക്കാനോ കഴിഞ്ഞിരുന്നില്ല എന്നതാണ്. സ്റ്റെറൈൽ ചേമ്പറിൽ വച്ച ശേഷം, വെറ്ററെ സ്പർശിച്ചത് ചേംബറിന്റെ ചുമരുകളിൽ ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക പ്ലാസ്റ്റിക് കയ്യുറകളിലൂടെ മാത്രമാണ്. വെറ്ററുമായുള്ള ആശയവിനിമയം ബുദ്ധിമുട്ടുള്ള തരത്തിൽ ഉച്ചത്തിലുള്ള എയർ കംപ്രസ്സറുകൾ ഉപയോഗിച്ച് അത് വീർപ്പിച്ച നിലയിലായിരുന്നു. ഡോ. ജോൺ മോണ്ട്ഗോമറി ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ മാതാപിതാക്കളും മെഡിക്കൽ സംഘവും അദ്ദേഹത്തിന് ഔപചാരിക വിദ്യാഭ്യാസം, ടെലിവിഷൻ, കളിമുറി എന്നിവയുൾപ്പെടെ കഴിയുന്നത്ര സാധാരണ ജീവിതം നൽകാൻ ശ്രമിച്ചു.

അവൻ വളർന്നു വലുതാകും തോറും സാധാരണ കുട്ടികളെപ്പോലെ അവനു ആകാശത്ത് പറക്കണം, സുഹൃത്തുക്കളോടൊപ്പം പുറത്തു കളിക്കണം എന്നൊക്കെ ഭയങ്കര ആഗ്രഹങ്ങളായിരുന്നു. അതിനുവേണ്ടി ആ കുഞ്ഞുമനസ്സ് ഒരുപാട് ആഗ്രഹിക്കുകയും വാശിപിടിച്ചു കരയുകയും ചെയ്തിരുന്നു. പക്ഷേ എന്ത് പ്രയോജനം.. ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞു തീർക്കുക എന്നല്ലാതെ മറ്റൊന്നും സംഭവികില്ലലോ.

ഒടുവിൽ 1977 ൽ നാസയിലെ ഗവേഷകർ ബഹിരാകാശ സ്യൂട്ടുകളുടെ നിർമ്മാണത്തിലെ തങ്ങളുടെ അനുഭവം ഉപയോഗിച്ച് വെറ്ററിന് തന്റെ കുമിളയിൽ നിന്ന് പുറത്തു കടന്ന് പുറം ലോകത്ത് നടക്കാൻ അനുവദിക്കുന്ന ഒരു പ്രത്യേക സ്യൂട്ട് വികസിപ്പിച്ചെടുത്തു. എട്ട് അടി നീളമുള്ള (2.5 മീറ്റർ) തുണി ട്യൂബ് വഴി സ്യൂട്ട് അദ്ദേഹത്തിന്റെ കുമിളയുമായി ബന്ധിപ്പിച്ചിരുന്നു, ബുദ്ധിമുട്ടുള്ളതാണെങ്കിലും, ഗുരുതരമായ മലിനീകരണ സാധ്യതയില്ലാതെ പുറത്തേക്ക് പോകാൻ അത് അദ്ദേഹത്തെ അനുവദിച്ചു. അത് അവന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു….

അങ്ങനെ അവന്റെ ജീവിതം 12 വർഷം തുടർന്നു.

വർഷങ്ങൾക്കിപ്പുറം, വെറ്ററിന്റെ രോഗത്തിന് ഒരു ചികിത്സ കണ്ടെത്താൻ ഡോക്ടർമാർ ശ്രമിച്ചു. അവർ ഒരു മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ (Bone Marrow Transplant) നടത്താൻ തീരുമാനിച്ചു. ദാതാവിന്റെ പൊരുത്തവും കണ്ടെത്തിയില്ല. അവന്റെ സഹോദരിയുടെ മജ്ജ ഡേവിഡിന് അനുയോജ്യമായിരുന്നു. പിന്നീട് വെറ്ററിന് സഹോദരി കാതറിനിൽ നിന്ന് അസ്ഥിമജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. അദ്ദേഹത്തിന്റെ ശരീരം ട്രാൻസ്പ്ലാൻറ് നിരസിച്ചില്ലെങ്കിലും, ഏതാനും മാസങ്ങൾക്ക് ശേഷം അദ്ദേഹത്തിന് പകർച്ചവ്യാധി മോണോ ന്യൂക്ലിയോസിസ് ബാധിച്ചു. 1984 ഫെബ്രുവരി 22 ന് ബർകിറ്റ് ലിംഫോമ ബാധിച്ച് 12 വയസ്സുള്ളപ്പോൾ അദ്ദേഹം മരിച്ചു. കാതറിന്റെ അസ്ഥിമജ്ജയിൽ എപ്സ്റ്റൈൻ-ബാർ വൈറസ് (EBV) അംശം അടങ്ങിയിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി, ഇത് ട്രാൻസ്പ്ലാൻറിന് മുമ്പുള്ള സ്‌ക്രീനിങ്ങിൽ കണ്ടെത്താനായില്ല.

വെറ്ററിന്റെ മരണം ലോകത്തിന് ഒരു വലിയ പാഠമായിരുന്നു. മനുഷ്യന്റെ പ്രതിരോധശേഷിയെക്കുറിച്ചും രോഗങ്ങളെ കുറിച്ചുമുള്ള പഠനങ്ങൾക്ക് അത് ഒരു പുതിയ വഴി തുറന്നു. ഒരുപാട് വേദനിച്ചെങ്കിലും, അവന്റെ ജീവിതം വൈദ്യ ശാസ്ത്രത്തിന് വലിയ സംഭാവനകൾ നൽകി. പുറംലോകം കാണാതെ, ആരുടെയെങ്കിലും സ്പർശനം അറിയാതെ, ആ കുഞ്ഞു മനസ്സ് അനുഭവിച്ച വേദനകൾക്ക് മുന്നിൽ നമ്മുടെ ഹൃദയം ഒരു നിമിഷം നിശ്ചലമാകും.

ആ കുമിളകൾക്കുള്ളിൽ നിന്നുമാണ് അവൻ ഈ ലോകത്തെ കണ്ടത്. അവന് സ്നേഹിക്കാൻ ഒരുപാട് പേരുണ്ടായിട്ടും അവൻ ഒരു ഒറ്റപ്പെട്ട ലോകത്ത് തനിച്ചിരിക്കേണ്ടി വന്നു. വെറ്ററിന്റെ ബാല്യം, കളികളും സ്നേഹവും വേണമെന്നാഗ്രഹിച്ചിരുന്നെങ്കിലും, അവനു ഉണ്ടായിരുന്നത് ഒരു ബബിൾക്കുള്ളിലെ ഏകാന്ത ജീവിതം മാത്രം. ഡേവിഡ് ഫിലിപ്പ് വെറ്റർ എന്ന ‘ബബിൾ ബോയ്’ ഒരു ദുരന്തകഥയുടെ നായകനാണെങ്കിലും, അവന്റെ ജീവിതം സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായി ഇന്നും നമ്മുടെ ഓർമ്മകളിലുണ്ട്. ഈയൊരു ജീവിതത്തെ ആസ്പദമാക്കി The Boy in the Plastic Bubble (1976) എന്നൊരു ചലച്ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.