പാലക്കാട് :അക്യുപങ്ചർ ചികിത്സക്കെതിരെ വിമർശനങ്ങളോടെ രംഗത്തെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം അശാസ്ത്രീയ ചികിത്സ പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികളാണെന്ന് അദ്ദേഹം ശക്തമായി ആരോപിച്ചു. പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടനവേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വാക്സിൻ വിരോധ പ്രചാരണം ഉൾപ്പെടെയുള്ള പിന്തിരിപ്പൻ ശ്രമങ്ങൾക്കെതിരെ സമൂഹം ഏകീകൃതമായി നിലകൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അശാസ്ത്രീയമായ പ്രവണതകൾ വീണ്ടും ശക്തമാകുന്നത് നാടിന് ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അശാസ്ത്രീയമായ ചികിത്സാരീതികൾ മൂലം ജീവൻ നഷ്ടപ്പെട്ട ഒരു സഹോദരിയുടെ സ്മരണ അദ്ദേഹം പങ്കുവച്ചു.