തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കെ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. രോഗലക്ഷണങ്ങൾ കാണിക്കുന്നവർ മാസ്ക് ധരിക്കാനും ആരോഗ്യവകുപ്പ് കൊവിഡ് കേസുകളിലെ വർദ്ധനവ് ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 727 ആണ്. കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിൽ പടർന്നുപിടിച്ച ഒമിക്രോൺ ജെഎൻ വകഭേദമായ എൽഎഫ് 7 ആണ് പ്രധാനമായും കണ്ടെത്തിയിരിക്കുന്നത്.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നവർ, വയോധികർ, ഗർഭിണികൾ, സഹരോഗങ്ങളുള്ളവർ എന്നിവർ മാസ്ക് ധരിക്കുന്നത് നിർബന്ധമാണെന്ന് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. ആരോഗ്യപ്രവർത്തകർക്കും മാസ്ക് ധരിക്കാൻ നിർദ്ദേശിച്ചു. കൊവിഡ് കേസുകളിലെ വർദ്ധനവ് ആരോഗ്യവകുപ്പ് ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നു. കേസുകൾ വർദ്ധിക്കുകയാണെങ്കിൽ ആവശ്യമായ ഹോസ്പിറ്റൽ ബെഡ്, ഐസിയു, ഓക്സിജൻ ലഭ്യത എന്നിവ ഉറപ്പാക്കിയിട്ടുണ്ട് എന്ന് അദ്ദേഹം വിശദീകരിച്ചു.
കേരളത്തിന് പുറമേ മഹാരാഷ്ട്ര, കർണാടക, ഹരിയാന, അരുണാചൽ പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ആശങ്കാജനകമല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് ഇതിനകം തന്നെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനതല അവലോകന യോഗങ്ങൾ നടത്തിയിട്ടുണ്ടെന്നും എല്ലാ ജില്ലകളിലും ആവശ്യമായ പരിശോധനാ സംവിധാനങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതുപോലെ തന്നെ , എലിപ്പനി പടർന്നുപിടിക്കുന്നത് തടയാൻ കർശനമായ ജാഗ്രതാ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചു. എലിപ്പനി തടയാൻ ഗുളിക കഴിക്കാനും തിളപ്പിച്ച ശുദ്ധജലം കുടിക്കാനും ജനങ്ങളോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.