ക്ഷമാപണം കൊണ്ട് പരിഹരിക്കേണ്ട വിഷയം കോടതിയിൽ വരെ എത്തിച്ചു; കമൽ ഹാസനെതിരെ രൂക്ഷ വിമർശനവുമായി ക‍ർണാടക ഹൈക്കോടതി

0
20

ബെംഗളൂരു:കന്നഡ ഭാഷയെക്കുറിച്ച് കമൽ ഹാസൻ നടത്തിയ പരാമർശത്തെ തുടർന്ന് രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. കമൽ ഹാസന്റെ പ്രസ്താവന കന്നഡികളുടെ വികാരം വ്രണപ്പെടുത്തി എന്നും . എന്തടിസ്ഥാനത്തിലാണ് തമിഴിൽ നിന്നാണ് കന്നഡയുടെ ഉൽപത്തി എന്ന പരാമർശം കമൽഹാസൻ നടത്തിയതെന്നും എന്നും ജസ്റ്റിസ് നാഗ പ്രസന്ന ചോദിച്ചു. ക്ഷമാപണത്താൽ പരിഹരിക്കാവുന്ന ഒരു വിഷയം കോടതിയിലെത്തിച്ചു എന്നും ഈ മനോഭാവം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

ജലം, ഭൂമി, ഭാഷ എന്നിവ പൗരന്മാരുടെ വികാരവിഷയങ്ങളാണെന്നും അതിനാൽ ഒരാൾക്കും ഇത്തരം വികാരങ്ങളെ വ്രണപ്പെടുത്താൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. നിങ്ങൾ ക്ഷമ ചോദിക്കുന്നില്ലെങ്കിൽ എന്തിനാണ് സിനിമ കർണാടകയിൽ പ്രദർശിപ്പിക്കണം എന്ന വാശിയെന്നും കോടതി ചോദിച്ചു. കമൽ ഹാസൻ ഒരു സാധാരണ വ്യക്തിയല്ലെന്നും, ആവിഷ്കാരസ്വാതന്ത്ര്യം ഒരു വിഭാഗത്തിന്റെ വികാരങ്ങളെ ആക്രമിക്കാനുള്ള ഉദ്ധേശമല്ലെന്നും ചേർത്ത്, മാപ്പ് പറയുന്നതാണ് ഉചിതം എന്ന് ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു .

തന്റെ സിനിമ *തഗ് ലൈഫിന്* കർണാടകയിൽ നിരോധനം ഏർപ്പെടുത്തിയത് നിയമവിരുദ്ധമാണെന്നും സിനിമയ്ക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു കമൽ ഹാസൻ കോടതിയിൽ നൽകിയ ഹർജി. “കന്നഡയുടെ ഉത്ഭവം തമിഴിൽ നിന്നാണ്” എന്ന അദ്ദേഹത്തിന്റെ സമീപകാല പ്രസ്താവനയാണ് വിവാദത്തിന് കാരണം. ഇതിനെ തുടർന്ന് കന്നഡ സംഘടനകൾ സിനിമയ്ക്കെതിരെ ആഹ്വാനങ്ങളും ഭീഷണികളും നടത്തിയിരുന്നു.

കർണാടക ഫിലിം ചേമ്പറും വിതരണക്കാരും കമൽ ഹാസനുമായി ചെന്നൈയിൽ ചർച്ച നടത്താൻ തയ്യാറാണെന്ന് റിപ്പോർട്ടുകൾ. കന്നഡ വിരുദ്ധ പ്രസ്താവനയിൽ മാപ്പ് പറയാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കും. കൂടാതെ, സംസ്ഥാനത്തെ വിതരണക്കാർ സിനിമാ റിലീസുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ അദ്ദേഹത്തെ അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നു.