കൊടകര കള്ളപ്പണക്കേസില്‍ കെ. സുരേന്ദ്രനെ ചോദ്യം ചെയ്തു

തൃശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി.
തൃശൂര്‍ പൊലീസ് ക്ലബ്ബിലാണ് അദ്ദേഹം ഹാജരായത്.
ബി.ജെ.പി. നേതാക്കളോടൊപ്പമാണ് കെ. സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. ബിജെപിയെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെ രാഷ്ട്രീയ മേലാളന്മാർക്ക് വേണ്ടി പോലീസ് നടത്തുന്ന നാടകമാണ് ഇതെന്നും, വാദിയുടെ കോള്‍ രേഖകള്‍ പരിശോധിച്ച് ആളുകളെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു. ഡി.ഐ.ജി. എ. അക്ബറിന്റെയും എസ്.പി. സോജന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കെ. സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത്. ബി.ജെ.പി. പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയിലാണ് ചോദ്യം ചെയ്യല്‍.

നേരത്തെ കേസില്‍ നിരവധി ബി.ജെ.പി. നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. അതിന്റ ഒടുവിലാണ് കെ. സുരേന്ദ്രനിലേക്കും അന്വേഷണമെത്തിയത്. പണത്തിന്റെ ഉറവിടം, എന്തൊക്കെ ആവശ്യത്തിനാണ് ഈ പണം ഉപയോഗിച്ചത്, ധര്‍മരാജന്‍ എന്തിനാണ് കവര്‍ച്ച സമയത്ത് കെ. സുരേന്ദ്രനെയും മകനെയും വിളിച്ചത് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കെ. സുരേന്ദ്രനില്‍ നിന്ന് അറിയേണ്ടത്.