കുവൈറ്റ് സിറ്റി : ഇക്കാലമത്രയും നടന്നതിൽ വച്ച് കുവൈത്തിലെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. നാലു ഭാര്യമാരും 40 മക്കളും അടങ്ങിയ 142 ബന്ധുക്കളെ സ്ഥാപിച്ചാണ് 1950കളിൽ ജനിച്ച ഒരാൾ കുവൈത്തിന്റെ വ്യാജ പൗരത്വം നേടിയത്. എന്നാൽ, ഈ കുട്ടികളിൽ പലരും യഥാർത്ഥത്തിൽ ഇയാളുമായി ബന്ധമില്ലാത്തവരായിരുന്നുവെന്നും വ്യാജമായി മക്കളായി രേഖപ്പെടുത്തുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ബന്ധുക്കൾ എന്ന് അവകാശപ്പെടുന്ന വരെ വിളിച്ച് ഡിഎൻഎ ടെസ്റ്റ് നടത്തുകയും ഇയാൾക്ക് ഇവരുമായി യാതൊരുവിധത്തിലുള്ള ബന്ധവും ഇല്ലെന്ന് അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തു. ഇതേത്തുടർന്ന് ഇയാൾ കുവൈത്തിൽ നിന്നും നാടുവിടുകയായിരുന്നു. ഒരു സർക്കാർ ഏജൻസിയിൽ ജോലി ചെയ്യുന്ന ഒരു ബന്ധുവാണ് യാത്രാവിലക്ക് മറികടന്ന് ഇയാളുടെ രക്ഷപ്പെടലിന് സഹായിച്ചത്. ഈ ജീവനക്കാരനെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിനായി കസ്റ്റഡിയിൽ വെക്കുകയും ചെയ്തിട്ടുണ്ട്.