ഇലക്റ്ററൽ ബോണ്ട്: ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങിയ 3 കമ്പനികളും ഇഡി അന്വേഷണം നേടിരുന്നവർ

തെരഞ്ഞെടുപ്പു കമ്മിഷൻ പുറത്തു വിട്ട ഇലക്റ്ററൽ ബോണ്ട് വിവരങ്ങൾ പ്രകാരം ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങിയ മൂന്നു കമ്പനികളും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്, ഇൻകം ടാക്സും അന്വേഷണം നേരിടുന്നവർ.2019 മുതൽ 2024 ഫെബ്രുവരി വരെയുള്ള കണക്കുകളാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പു കമ്മിഷൻ പ്രസിദ്ധീകരിച്ചത്. ഇതു പ്രകാരം ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിന്‍റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങിക്കൂട്ടിയിരിക്കുന്നത്. 1300 കോടി രൂപയാണ് സാന്‍റിയാഗോ മാർട്ടിൻ ബോണ്ട് വാങ്ങാനായി ചെലവഴിച്ചിരിക്കുന്നത്. കള്ളപ്പണക്കേസിൽ 2019 മുതൽ തന്നെ ഇഡി ഈ കമ്പനിക്കെതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള 650 കോടി രൂപയുടെ സ്വത്ത് ഇഡി പിടിച്ചെടുത്തിട്ടുമുണ്ട്.

ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ( എംഇഐഎൽ) ആണ് ബോണ്ട് വാങ്ങിയതിൽ രണ്ടാം സ്ഥാനത്തുള്ളത്. കൃഷ്ണ റെഡ്ഡിയാണ് കമ്പനിയുടെ ഉടമസ്ഥൻ. 1000 കോടി രൂപയുടെ ബോണ്ടാണ് ഇവർ വാങ്ങിയിരുന്നത്. തെലങ്കാന സർക്കാരിന്‍റെ കാലേശ്വരം അണക്കെട്ട് പദ്ധതിയിൽ ഈ കമ്പനി ഉൾപ്പെട്ടിട്ടുണ്ട്. സോജില ടണൽ, പോളവരം അണക്കെട്ട് എന്നിവ നിർമിച്ചതും ഇവരാണ്. 219 ഒക്റ്റോബറിൽ ഇവരുടെ ഓഫിസുകളിൽ ഇൻരകം ടാക്സ് പരിശോധന നടത്തി.

അനിൽ അഗർവാളിന്‍റെ ഉടമസ്ഥതയിലുള്ള വേദാന്ത ഗ്രൂപ്പാണ് മുന്നാം സ്ഥാനത്തുള്ളത്. 376 കോടി രൂപയുടെ ബോണ്ടാണ് കമ്പനി വാങ്ങിയത്. വേദാന്ത ഗ്രൂപ്പിനെതിരേയും ഇഡി അന്വേഷണം ഉ ണ്ട്. ചൈനീസ് പൗരന്മാർ‌ക്ക് പണം വാങ്ങി അനധികൃതമായി വിസ നൽകിയെന്ന കേസിലാണ് അന്വേഷണം.