തിരുവനന്തപുരം:കേരളത്തിലെ തീരദേശത്ത് നടന്ന കപ്പൽ മുങ്ങൽ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പലതും അടിസ്ഥാനരഹിതമാണെന്നും നിലവിൽ ആശങ്കാജനകമായ സാഹചര്യമൊന്നുമില്ലെന്നും ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാനും ട്രോൾ നിരോധനത്തെക്കുറിച്ച് അവബോധം വളർത്താനായി ചേർത്ത യോഗത്തിൽ മന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചു.
തീരദേശത്ത് വിഷാദമുള്ള മാലിന്യങ്ങൾ കണ്ടെത്തിയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും, യാതൊരു പ്രദേശത്തുനിന്നും അപകടസൂചന റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി എന്നീ തീരങ്ങളിൽനിന്നുള്ള മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ജനങ്ങളിലെ ഭീതി ദൂരീകരിക്കാൻ ഒരു ജാഗ്രതാ കാമ്പെയ്ൻ സംഘടിപ്പിക്കാനും തീരുമാനിച്ചു. മത്സ്യവിപണി ഊർജ്ജസ്വലമാക്കാൻ മത്സ്യസദ്യ പോലുള്ള ഉത്സവങ്ങൾ ട്രേഡ് യൂണിയനുകളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ നടത്തും. നിലവിൽ 20 നാട്ടിക്കൽ മൈൽ പരിധിയിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കെ, ഈ നിയന്ത്രണം റദ്ദാക്കി കപ്പൽ മുങ്ങിയ പ്രദേശത്ത് മാത്രം മത്സ്യബന്ധനം നിരോധിക്കുന്നത് പരിഗണിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുകയാണ്. ഇതിനായി കേന്ദ്രവുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അനുകൂലമായ പ്രതികരണം ലഭിച്ചിട്ടുണ്ടെന്നും വിശദമായ റിപ്പോർട്ട് ഉടൻ കേന്ദ്രത്തിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കപ്പൽ അപകടത്തെ തുടർന്നുള്ള മാലിന്യ നീക്കം എന്ന നടപടി വേഗത്തിൽ മുന്നോട്ട് പോകുകയാണ്. സംസ്ഥാന സർക്കാർ ഈ വിഷയത്തെ ഗൗരവത്തോടെ കാണുകയും എല്ലാ വകുപ്പുകളുടെയും സംയുക്ത പ്രവർത്തനത്തിലൂടെ പരിഹാര നടപടികൾ ത്വരിതപ്പെടുത്തുകയും ചെയ്യുകയാണെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. യോഗത്തിൽ ഫിഷറീസ് വകുപ്പ് സെക്രട്ടറി അബ്ദുൽ നാസർ, ഡയറക്ടർ സഫ്ന നസറുദ്ദീൻ, എംഎൽഎ പി.പി. ചിത്തരഞ്ജൻ, ട്രേഡ് യൂണിയൻ നേതാക്കൾ, കുഫോസ്, പൊലൂഷൻ കൺട്രോൾ ബോർഡ്, കോസ്റ്റ് ഗാർഡ്, മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സംസ്ഥാനത്ത് ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ 52 ദിവസത്തേക്ക് ട്രോൾ നിരോധനം ഏർപ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ഇതിനായി എല്ലാ തീരജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന നിയന്ത്രണ മുറികൾ മേയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.ട്രോളിംഗ് നിരോധന സമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ്ങിനുമായി 9 തീരദേശ ജില്ലകളിലായി 19 സ്വകാര്യ ബോട്ടുകൾ വാടകയ്ക്ക് എടുക്കും. കൂടാതെ വിഴിഞ്ഞം വൈപ്പിൻ ബേപ്പൂർ എന്നീ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൂന്ന് മറൈൻ ആംബുലൻസുകളും പ്രവർത്തിക്കും. കഴിഞ്ഞവർഷം നിരോധനം നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ കൂടുതൽ കാര്യക്ഷമമായി ഈ വർഷവും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.