ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആര്‍.ടി.സി. സുപ്രീം കോടതിയിലേക്ക്

1565 താല്‍ക്കാലിക ഡ്രൈവര്‍മാരെ ഈ മാസം 30നകം പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആര്‍.ടി.സി.  സുപ്രീംകോടതിയിലേക്ക്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കും. അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി എം ഡി യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  സ്ഥിരം ജീവനക്കാര്‍ അര്‍ഹതപ്പെട്ട അവധിയെടുക്കുമ്പോഴുളള ഒഴിവിലേക്കാണ് താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയോഗിച്ചിരുന്നത്. ഉത്തരവ് നടപ്പാക്കിയാല്‍ പ്രതിദിനം അറുന്നൂറോളം സര്‍വ്വീസുകള്‍ മുടങ്ങുന്ന സഹാചര്യമുണ്ടാകുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിട്ടുണ്ട്. സര്‍വ്വീസുകള്‍ മുടങ്ങാതിരിക്കാനുള്ള ക്രമീകരണമാണ് കെഎസ്ആര്‍ടിസി ചെയ്തത്. ഈ വസ്തുത ബോധ്യപ്പെടാതെയുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ വിധിയെന്നും ഗതാഗതമന്ത്രി വിശദീകരിച്ചു. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. എംപാനൽ ഡ്രൈവര്‍മാരെ പിരിച്ചു വിടാനുള്ള ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് തിരുവനന്തപുരത്ത് ഇന്ന് 11 മണിക്കു  ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്.  മുഖ്യമന്ത്രി, ഗതാഗതമന്ത്രി, കെഎസ്ആര്‍ടിസി എംഡി, ഗതാഗത സെക്രട്ടറി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
.