പാലക്കാട്:റാപ്പർ വേടന്റെ സംഗീത പരിപാടിയിൽ ഉണ്ടായ തിരക്കിൽ പൊലീസ് ലാത്തി ഉപയോഗിച്ചതിനെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഇടപെട്ടപ്പോൾ ഉണ്ടായ കലഹത്തിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള സംഘാടകരുമായും ഏറ്റുമുട്ടൽ ഉണ്ടായി. തിക്കിലും തിരക്കിലും കുഴഞ്ഞു വീണ ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായി സംഗീത പരിപാടിയായിരുന്നു ഇത്. ‘മൂന്നാം വരവ് 3.0’ എന്ന പേരിൽ സൗജന്യമായി നടത്തിയ ഈ ഇവന്റിൽ വേടൻ മൂന്നാം തവണയാണ് പാലക്കാട്ടെത്തുന്നത്. പരിപാടി സമയത്ത് സംഘാടകരും പൊലീസുമായി ഉണ്ടായ ഉന്തുതള്ളലിനെ തുടർന്നാണ് സംഭവം. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.






























