പാലക്കാട്:റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന ഭാഷയിൽ പാട്ടുകൾ ആലപിച്ചതായി ആരോപിച്ചാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മോദിയെ “കപട ദേശീയവാദി” എന്ന് അപമാനിച്ച വേടന്റെ പ്രവൃത്തികൾ അന്വേഷിക്കാൻ എൻഐഎ നടപടി കൈക്കൊള്ളണമെന്നും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിന് മുൻപ്, ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല വേടന്റെ പാട്ടുകളെ അധിക്ഷേപിച്ചുകൊണ്ട് പ്രതികരിച്ചിരുന്നു. വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നുവെന്നും വേടന് മുമ്പിൽ ‘ആടികളിക്കട കുഞ്ഞുരാമ’ എന്ന് പറഞ്ഞു നടക്കുന്ന സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്നുമായിരുന്നു ശശികല നടത്തിയ പരാമർശം. റാപ്പ് സംഗീതം പട്ടികജാതി/വർഗീയ സമൂഹത്തിന്റെ തനതായ കലാരൂപം ആണോ എന്നും ശശികല ചോദ്യം ഉന്നയിച്ചിരുന്നു.
ഇതിന് പ്രതികരിച്ച് വേടൻ പറഞ്ഞത്, നിങ്ങള്‍ ഏതെങ്കിലും ഒരു കാര്യം മാത്രം ചെയ്താല്‍ മതിയെന്ന ധാര്‍ഷ്ട്യമാണ് സംഘ്പരിവാറിനെന്നാണ് വേടൻ പറഞ്ഞത്. താൻ റാപ്പ് പാടുകയാണെന്നും, സാധ്യമായിരുന്നെങ്കിൽ ഗസൽ പാടുമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യത്തിനൊപ്പം നിന്ന് ജനങ്ങളോട് സംവദിക്കുന്ന ആളാണ് വേടൻ എന്നും തന്നെ വിഘടനവാദിയും പൊതുസമൂഹത്തിന് മുന്നില്‍ മോശക്കാരനാക്കാനുമാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നും വേടന്‍ കൂട്ടിചേർത്തു.
ഈ പശ്ചാത്തലത്തിലാണ് ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാർ വേടനെതിരെ എൻഐഎയ്ക്ക് ഫയർ ചെയ്തിരിക്കുന്നത്.





























