മുഖ്യമന്തി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന് വിലക്കേർപ്പെടുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.

വിജി മനോജ്‌

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി
വിജയൻ പങ്കെടുക്കുന്ന ഉദ്ഘാടന
ചടങ്ങിന് വിലക്കേര്‍പ്പെടുത്തി മുഖ്യ
തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.
തിരുവനന്തപുരത്ത് കൺസ്യൂമര്‍ ഫെഡ്
സംഘടിപ്പിക്കുന്ന സ്റ്റുഡൻസ് മാര്‍ക്കറ്റിന്‍റെ
സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനാണ്
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം
മീണ വിലക്ക് ഏര്‍പ്പെടുത്തിയത്.
മുഖ്യമന്ത്രി ഉദ്ഘാടകനും സഹകരണ
മന്ത്രി കടകംപള്ളി സുരേന്ദ്രൻ
അധ്യക്ഷനുമായി ഇന്ന് വൈകിട്ടാണ്
ചടങ്ങ് നടക്കേണ്ടിയിരുന്നത്.
സംസ്ഥാനത്താകെമാനം 600
കേന്ദ്രങ്ങളിൽ സ്റ്റുഡൻസ് മാര്‍ക്കറ്റുകൾ
പ്രവര്‍ത്തിപ്പിക്കാനായിരുന്നു തീരുമാനം.
ചടങ്ങിന് അനുമതി തേടി മുഖ്യ
തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക്
മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ
കത്തയച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ്
പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ
അനുമതി നൽകാനാകില്ലെന്ന് ടിക്കാറാം
മീണ അറിയിച്ചു.
വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം
സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. ഈ
സാഹചര്യത്തിൽ ഉദ്ഘാടന ചടങ്ങ്
നടത്താനാകില്ലെന്നാണ് ടിക്കാറാം
മീണയുടെ നിലപാട്. എന്നാൽ ഈ
നടപടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും
അതൃപ്തിയുണ്ട്.
സംഭവം വിവാദമായതോടെ നടപടി
ക്രമങ്ങൾ പാലിക്കാതെയാണ് അനുമതി
തേടിയതെന്ന വിശദീകരണം
മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നൽകി.
കൺസ്യൂമര്‍ ഫെഡ് എംഡിയാണ്
അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചത്.
എന്നാൽ സഹകരണ വകുപ്പ്
സെക്രട്ടറിയോ ചീഫ് സെക്രട്ടറി
അധ്യക്ഷനായ ഉന്നതാധികാര സമിതി
വഴിയോ പെരുമാറ്റ ചട്ടത്തിൽ ഇളവ്
ചോദിച്ചാൽ അനുവദിക്കാമായിരുന്നു
എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം നൽകുന്നുണ്ട്.
ചട്ടത്തിൽ ഇളവ് ആവശ്യപ്പെട്ട് വീണ്ടും
കമ്മീഷനെ സമീപിക്കാനാണ്
മുഖ്യമന്ത്രിയുടേയും സഹകരണ വകുപ്പ്
മന്ത്രിയുടേയും ഓഫീസുകളുടെ
തീരുമാനം.