മതവിദ്വേഷ പ്രസംഗം;പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ

0
234

കൊച്ചി: ബിജെപി നേതാവ് പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് കേരള സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. 2022-ൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹർജി സമർപ്പിച്ചു. പി.സി. ജോർജ് ജാമ്യ വ്യവസ്ഥ നിരന്തരം ലംഘിക്കുകയും മതവിദ്വേഷ പ്രസംഗങ്ങൾ തുടരുകയും ചെയ്യുന്നതായി സർക്കാർ വാദിച്ചു. ഇക്കാര്യത്തിൽ ഹൈക്കോടതി ജോർജിന് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

അടിയന്തിരാവസ്ഥയുടെ വാർഷിക ദിനത്തിൽ ഇടുക്കിയിൽ നടത്തിയ പ്രസംഗത്തിൽ ജോർജ് വീണ്ടും വിവാദപരാമർശങ്ങൾ കൊണ്ടുവന്നിരുന്നു.കേസെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചായിരുന്നു അന്ന് അദ്ദേഹം വിദ്വേഷ പരാമര്‍ശം നടത്തിയത്.മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നു. ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ലെന്നും ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ വിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്നമില്ലെന്നും കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.പൊലീസ് റിപ്പോർട്ടിൽ ജോർജിന്റെ പ്രസംഗങ്ങൾ സമൂഹത്തിൽ മതഭിന്നത വളർത്തുന്നതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സർക്കാരിന്റെ അപേക്ഷയിൽ ഹൈക്കോടതി നോട്ടീസ് നൽകി.