കനത്ത മഴയില്‍ അസം;താഴ്‌ന്ന മേഖലയിലുള്ളവരോട് സുരക്ഷിതയിടത്തേക്ക് മാറാന്‍ നിര്‍ദേശം

0
22

ഗുവാഹത്തി:തുടർച്ചയായ കനത്ത മഴയിൽ അസമിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച്, സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ശക്തമായ മഴ തുടരും. ഒഡിഷ തീരത്തിനടുത്ത് വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം വടക്കോട്ട് നീങ്ങി വടക്കൻ ബംഗാൾ ഉൾക്കടലിലെത്തും. ഇത് അസമിലെ മഴയുടെ തീവ്രത കൂട്ടും.

ഗുവാഹത്തി നഗരത്തിൽ ശക്തമായ മഴയാൽ വെള്ളക്കെട്ട് ഉണ്ടായി, റോഡ് ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ വീണതോടെ വൈദ്യുതി വിതരണത്തിന് തകരാറുണ്ടായി. ഗുവാഹത്തി സമീപം മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരെ ജാഗ്രത പാലിക്കാൻ ഉത്ബോധിപ്പിച്ചു. മണ്ണിടിച്ച് സാധ്യതയുള്ള മേഖലകളിൽ നിന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചു.

കാച്ചർ, ഹൈലകണ്ടി, ശ്രീഭൂമി, ധുബ്രി, സൗത്ത് സൽമാര, ഗോൾപാറ, ബാർപേട്ട, ബോംഗൈഗാവ്, വെസ്റ്റ് കർബി ആംഗ്ലോങ്, കൊക്രജാർ, ചിരാങ്, ബജാലി, ബക്സ, തമുൽപൂർ, നൽബാരി, കാംരൂപ് , കാംരൂപ്, ദരാങ്, ഉദൽഗുരി, മാരിഗാവ്, നാഗോൺ, ഹോജൈ, സോണിത്പൂർ, ദിമ ഹസാവോ എന്നിവിടങ്ങളിൽ ഇടിമിന്നലോടെയുള്ള ശക്തമായ മഴക്ക് സാധ്യത . നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജനങ്ങളോട് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കുക.വെള്ളക്കെട്ട് പ്രദേശങ്ങളിൽ വാഹന ഓടിക്കൽ ഒഴിവാക്കുക.മണ്ണിടിച്ച് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് സുരക്ഷിതമായി മാറുക. അടിയന്തര സാഹചര്യങ്ങൾക്കായി ദുരന്ത നിവാരണ ടീമുകളുടെ ഹെൽപ്പ്ലൈൻ നമ്പറുകൾ സജ്ജമായി വയ്ക്കുക. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജനങ്ങളോട്, പ്രത്യേകിച്ച് ഗുവാഹത്തി നിവാസികളോട്, അപ്രതീക്ഷിത സാഹചര്യങ്ങൾക്കെതിരെ ജാഗരൂകരായിരിക്കാൻ അഭ്യർഥിക്കുന്നു.