കേരള തീരത്ത് ഇന്നും കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത

സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത. ഇന്ന് രാത്രി 11.30 വരെ 0.5 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഉയർന്ന തിരമാല മുന്നറിയിപ്പ് തുടരും. 2 ദിവസം കൂടി കടലാക്രമണമുണ്ടാകുമെന്നും തീരദേശവാസികള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഇതിനിടെ സംസ്ഥാനത്തെ 4 ജില്ലകളിൽ ഇന്ന് വേനൽ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളതായി കാലാവസ്ഥ പ്രവചനമുള്ളത്.

ഞായറാഴ്ച ഉച്ചയ്ക്കു ശേഷം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരമേഖലകളിൽ രൂക്ഷമായ കടലാക്രമണമാണ് ഉണ്ടായത്. പെട്ടെന്നുണ്ടായ കടലാക്രമണത്തിനു കാരണം ‘കള്ളക്കടൽ’ എന്ന പ്രതിഭാസമാണെന്ന് ദുരന്ത നിവാരണ അഥോറിറ്റി അധികൃതർ അറിയിച്ചു. നൂറുകണക്കിനു വീടുകളിൽ വെള്ളം കയറുകയും ഭാഗിക നാശനഷ്ടം നേരിടുകയും ചെയ്തതായാണു വിവരം. ഒട്ടേറെ റോഡുകളും വെള്ളത്തിൽ മുങ്ങി. 200 മീറ്റർ ദൂരം വരെ വലിയ ഉയരത്തിലുള്ള തിരമാലകൾ ശക്തയായി അടിച്ചുകയറുകയായിരുന്നുവെന്നു തീരദേശവാസികൾ പറഞ്ഞു.