തിരുവനന്തപുരം:കെപിസിസി പുതിയ നേതൃത്വം ഇന്ന് ഔപചാരികമായി ചുമതലയേൽക്കും. രാവിലെ 9:30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടക്കുന്ന ചടങ്ങിൽ നിലവിലെ അധ്യക്ഷൻ കെ. സുധാകരൻ പുതിയ അധ്യക്ഷൻ സണ്ണി ജോസഫിന് ചുമതല കൈമാറും.
കഴിഞ്ഞ ദിവസം, മുൻ മുഖ്യമന്ത്രിമാർ ഉമ്മൻചാണ്ടിയുടെയും കെ. കരുണാകരന്റെയും സ്മൃതിമണ്ഡപത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച ശേഷം, പുതിയ അധ്യക്ഷൻ സണ്ണി ജോസഫും വർക്കിംഗ് പ്രസിഡന്റുമാരായി നിയമിതരായ എ. പി. അനിൽകുമാർ, ഷാഫി പറമ്പിൽ, പി. സി. വിഷ്ണുനാഥ് എന്നിവർ തിരുവനന്തപുരത്ത് എത്തിയിരുന്നു.
നിലവിലെ യുഡിഎഫ് കൺവീനർ എം. എം. ഹസ്സൻ, വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി. എൻ. പ്രതാപൻ, ടി. സിദ്ധീഖ് എന്നിവരെ പദവികളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
കെപിസിസി നേതൃത്വ മാറ്റത്തെക്കുറിച്ച് വ്യാപകമായ അനിശ്ചിതത്വം നിലനിന്നിരുന്നു. നിലവിലെ അധ്യക്ഷൻ കെ. സുധാകരൻ താൻ പദവി രാജിവെക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ പാർട്ടി ഉയർന്ന തലത്തിലുള്ള പ്രതിസന്ധിയിലായിരുന്നു. ഈ പശ്ചാത്തലത്തിൽ, മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങൾ രാഹുൽ ഗാന്ധി നേരിട്ട് തേടി. സുധാകരൻ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ, രാഹുൽ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടൽ നിർണായകമായിരുന്നു.