കെഎസ്ആർടിസി ജീവനക്കാർക്ക് ഒരു കോടിയുടെ ഇൻഷുറൻസ്;മന്ത്രി ഗണേഷ് കുമാർ

0
34

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ഥിരം ജീവനക്കാർക്കായി പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാർ. കെഎസ്ആർടിസിയും എസ്ബിഐയും ചേർന്ന് തയ്യാറാക്കിയ ഈ പദ്ധതിയനുസരിച്ച്, ജോലി സമയത്ത് അപകടത്തിൽ മരണം സംഭവിച്ചാൽ ജീവനക്കാരുടെ കുടുംബത്തിന് ഒരു കോടി രൂപയും, ഗുരുതര വൈകല്യം ബാധിച്ചാൽ 80 ലക്ഷം രൂപയും നൽകും. കോർപ്പറേഷൻ മുതൽമുടക്കുന്ന ഈ പദ്ധതിയിൽ ജീവനക്കാരിൽ നിന്ന് ഒരു പൈസയും ഈടാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. 25,095 ജീവനക്കാർക്ക് ഈ പദ്ധതിയിൽ നിന്ന് ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശമ്പളം നൽകാൻ 100 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്തതിനെതിരെ ആന്റണി രാജു ഉന്നയിച്ച ചോദ്യത്തിന് മന്ത്രി മറുപടി നൽകി. ഈ തീരുമാനം തനിച്ച് എടുത്തതല്ല, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇത് നടപ്പാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. “ഒന്നാം തീയതിക്ക് ശമ്പളം നൽകണം എന്നത് മുഖ്യമന്ത്രിയുടെ ആവശ്യമായിരുന്നു. എതിർപ്പുള്ളവർക്ക് മുഖ്യമന്ത്രിയോട് ചോദിക്കാം. ഇതൊരു കൂട്ടായ തീരുമാനമാണ്, എല്ലാവരുടെയും സമ്മതത്തോടെയാണ് നടപ്പാക്കിയത്” എന്ന് മന്ത്രി പറഞ്ഞു. ശമ്പളം നൽകുന്നത് എൽഡിഎഫ് സർക്കാരാണെന്നും, തനിക്ക് ഒരു പ്രത്യേക ക്രെഡിറ്റ് ആവശ്യമില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.