മംഗഫ് തീപിടുത്തം, മരണപ്പെട്ട ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് തുക എൻബിടിസി ഗ്രൂപ്പ് കൈമാറി

0
27

കുവൈറ്റ് സിറ്റി : മംഗഫ് അഗ്നിബാധയിൽ മരണപ്പെട്ട 49 എൻബിടിസി ജീവനക്കാരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക കൈമാറി. മരണപ്പെട്ടവരുടെ 48 മാസത്തെ ശമ്പളത്തിന് സമാനമായ ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് തുകയായ 618,240 കുവൈത്തി ദിനാർ (ഏകദേശം 17.31 കോടി രൂപ) ആണ് എൻബിടിസി ഗ്രൂപ്പ് മരണപ്പെട്ടവരുടെ ആശ്രിതർക്ക് കൈമാറിയത്.

മെയ് 21-ന് എൻ‌ബി‌ടി‌സി കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ, മരിച്ചവരുടെ ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് ക്ലെയിമുകൾ കുവൈറ്റിലെ എംബസി പ്രതിനിധികൾ, ലുലു എക്സ്ചേഞ്ച് ഗ്രൂപ്പ്, എൻ‌ബി‌ടി‌സി മാനേജ്‌മെന്റ്, ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ, എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാം, 49 ജീവനക്കാരുടെയും നിയമപരമായ അവകാശികൾക്ക് ഇൻഷുറൻസ് തുക അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഔദ്യോഗികമായി കൈമാറി. എൻ.ബി.ടി.സി ജീവനക്കാർക്ക് കമ്പനി പ്രത്യേകമായി നൽകുന്ന ഇൻഷുറൻസ് പരിരക്ഷയാണ് ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ്. കുവൈറ്റിൽ നിയപരമായി ഇൻഷുറൻസ് പരിരക്ഷ നിർബന്ധമല്ലെന്നിരിക്കെ, എൻ.ബി.ടി.സിയുടെ കുവൈറ്റ്‌, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളീലെ മുഴുവൻ ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ പ്രത്യേകമായി കമ്പനി നൽകിവരുന്നുണ്ടെന്ന് മാനേജ്‍മെന്റ് അറിയിച്ചു. ഇതുപ്രകാരം, സാധാരണ മരണമോ, അപകട മരണമോ സംഭവിച്ചാലും, അപകടങ്ങളിൽ പരിക്ക് പറ്റിയാലും, ഗ്രൂപ്പ് ലൈഫ് ഇൻഷുറൻസ് പദ്ധതി പ്രകാരം ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ എൻ.ബി.ടി.സി ലഭ്യമാക്കുന്നുണ്ട്.

ഇൻഷുറൻസ് പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത എൻ‌ബി‌ടി‌സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാം, ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് ഇപ്പോഴും മോചിതനായിട്ടില്ലെന്നും, ദുരിതബാധിത കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള എൻ‌ബി‌ടി‌സി ഗ്രൂപ്പിന്റെ പ്രതിബദ്ധതയും പിന്തുണയും ആവർത്തിക്കുകയും ചെയ്തു. ജീവൻ നഷ്ടപെട്ട ഓരോ കുടുംബങ്ങളും എൻബിടിസിയുടെ കൂടി ഭാഗമാണെന്നും, ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തോടൊപ്പം ഇനിയും കൂടെയുണ്ടാകുമെന്നും ചടങ്ങിൽ അറിയിച്ചു. എൻ‌ബി‌ടി‌സി മാനേജ്‌മെന്റ് അടുത്ത ആഴ്ച, അഗ്നിബാധയിൽ മരിച്ച ഇന്ത്യൻ ജീവനക്കാരുടെ കുടുംബങ്ങളെ നേരിട്ട് സന്ദർശിക്കുന്നതിന്റെ ഭാഗമായി കുടുംബാംഗങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ചടങ്ങിൽ നാദിർ അൽ-അവാദി, ഹമദ് എൻ.എം. അൽ-ബദ്ദ, ഇബ്രാഹീം എം. അൽ-ബദ്ദ, ഗൾഫ് ഇൻഷുറൻസ് ഗ്രൂപ്പ് (ജി‌.ഐ‌.ജി) ബഹ്‌റൈനിന്റെ ജനറൽ മാനേജർ അബ്ദുല്ല അൽഖുലൈഫി എന്നിവരും സംസാരിച്ചു.