ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചു. ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ നിന്ന് ഇസ്രൊയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനം ലോഞ്ച് വെഹിക്കിൾ മാർക്ക്–3 (എൽവിഎം3) റോക്കറ്റിലേറിയാണ് യാത്ര പുറപ്പെട്ടിരിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങിയത്. എൽവിഎം 3 -എം4 റോക്കറ്റിന്റെ നാലാം ദൗത്യമാണ് ചന്ദ്രയാന്‍ 3. ഓഗസ്റ്റ് 23 നോ 24നോ ചന്ദ്രോപരിതലം തൊടും വരെ ഇനി അക്ഷമമായ കാത്തിരിപ്പ്.കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സർക്കാരിന്റെ പ്രത്യേക അതിഥിയായി വിക്ഷേപണം വീക്ഷിക്കാനെത്തി.
ചാന്ദ്രയാൻ പരമ്പരയിലെ മൂന്നാം ദൗത്യമാണിത്. 2008ലെ ആദ്യ ദൗത്യം (ചന്ദ്രയാൻ 1) വൻ വിജയമായിരുന്നു. ചന്ദ്രനെ വലംവച്ച് ചിത്രങ്ങളടക്കം വിവരങ്ങൾ കൈമാറിയ ആദ്യ ദൗത്യത്തിന് 2 വർഷമാണ് ആയുസ് പ്രതീക്ഷിച്ചത്. എന്നാൽ, അതിലധികം കാലം ഇതു പ്രവർത്തിച്ചു. 2019ലായിരുന്നു രണ്ടാം ദൗത്യം. അന്നു ലാൻഡിങ്ങിനു മുൻപ് ലാൻഡർ നിയന്ത്രണം നഷ്ടമായി ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത് തിരിച്ചടിയായി. ചന്ദ്രനിൽ ലാൻഡറും റോവറും ഇറക്കുകയെന്ന അന്നത്തെ ലക്ഷ്യം പൂർത്തിയാക്കാനാണ് ഇത്തവണ ശ്രമം.