യുകെയിൽ വിസ ഫീസും ഹെൽത്ത് സർചാർജും വർധിപ്പിക്കുന്നു

യുകെയിൽ വിസ ഫീസും ഹെൽത്ത് സർചാർജും ഗണ്യമായി വർധിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. വിസ ഫീസ് വർധിപ്പിക്കുന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് യുകെയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് കനത്ത തിരിച്ചടിയാണ്.

പൊതുമേഖലയിലെ ശമ്പള വര്‍ധന നടപ്പാക്കാനുള്ള പണം കണ്ടെത്തുന്നതിനാണു പുതിയ തീരുമാനമെന്നും സുനക് വ്യക്തമാക്കി. അധ്യാപകര്‍, പൊലീസ് ഉദ്യോഗസ്ഥറ്്, ജൂനിയർ ഡോക്‌ടർമാർ, മറ്റു പൊതുമേഖലാ ജീവനക്കാർ എന്നിവരുടെ ശമ്പളം വർധിപ്പിക്കണമെന്ന് ശുപാർശ അംഗീകരിക്കാൻ കടുത്ത സമ്മർദം പ്രധാനമന്ത്രിക്കുമേലുണ്ട്.

എന്നാൽ, ഇതിനു വേണ്ടി നികുതി വർധിപ്പിക്കാനോ കടമെടുക്കാനോ തയാറല്ലെന്ന് ഋഷി സുനക് വ്യക്തമാക്കി. അതു നാണ്യപ്പെരുപ്പം വീണ്ടും ഉയരാൻ കാരണമാകും. അപ്പോള്‍ പണം മറ്റെവിടെ നിന്നെങ്കിലും സമാഹരിക്കണം. ഈ സാഹചര്യത്തില്‍ രാജ്യത്തേക്ക് കുടിയേറാൻ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ കൂടുതല്‍ ഫീസ് നല്‍കേണ്ടിവരും. അതിനു പുറമേ എന്‍എച്ച്എസ് സേവനത്തിനായി നല്‍കുന്ന ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജും ഗണ്യമായി വര്‍ധിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം വിശദീകരിച്ചു.