ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം കെപിസിസി നേതൃത്വത്തില്‍ അഴിച്ചുപണിക്ക് സാധ്യത

. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കെപിസിസി അധ്യക്ഷനാക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. 2005 മുതല്‍ 2014 വരെ ദീര്‍ഘകാലം കെപിസിസി അധ്യക്ഷനായതിന്റെ പരിചയ സമ്പത്തും ചെന്നിത്തലയ്ക്കുണ്ട്. പാര്‍ട്ടിയെ നയിക്കാന്‍ സുധാകരനേക്കാള്‍ നേതൃപാടവമുള്ള ഒരു മുതിര്‍ന്ന നേതാവ് വരണമെന്നാണ് കോണ്‍ഗ്രസിലെ യുവ നേതാക്കളുടെയടക്കം ആവശ്യം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷ സ്ഥാനം തിരിച്ചുനല്‍കാത്തതില്‍ കെ.സുധാകരന് അതൃപ്തി. തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനാല്‍ സുധാകരനെ താല്‍ക്കാലികമായി കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. എം.എം.ഹസനാണ് താല്‍ക്കാലിക ചുമതല നല്‍കിയത്. കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞാല്‍ അധ്യക്ഷ സ്ഥാനം തിരിച്ചു കിട്ടുമെന്ന് സുധാകരന്‍ കരുതിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി യോഗത്തില്‍ സുധാകരന് അധ്യക്ഷ സ്ഥാനം തിരിച്ചുകൊടുക്കുന്നതില്‍ തീരുമാനമായില്ല.
 തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി നേതൃമാറ്റം വേണമെന്ന നിലപാടിലേക്ക് എഐസിസി പോകുമോ എന്നാണ് സുധാകരന്റെ പേടി. തന്നെ മാത്രം മാറ്റിക്കൊണ്ടുള്ള നേതൃമാറ്റം അംഗീകരിക്കില്ലെന്ന് സുധാകരന്‍ വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. തന്നെ മാറ്റുകയാണെങ്കില്‍ സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റണമെന്നും സുധാകരന്‍ പറയുന്നു.