കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബ്രിയ പ്രദേശത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് തെറിപ്പിക്കുകയും രക്ഷാസേനയുടെയും പബ്ലിക് സെക്യൂരിറ്റി വിഭാഗത്തിൻ്റെയും പട്രോൾ വാഹനങ്ങൾ തകർക്കുകയും ചെയ്ത 30 വയസ്സുള്ള ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തു. ജാബ്രിയ ഏരിയയിൽ ഒരാൾ വാഹനത്തിലിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന റിപ്പോർട്ട് ഓപ്പറേഷൻസ് റൂമിന് ലഭിച്ചതിനെ തുടർന്ന് ഹവല്ലിയിൽ നിന്നുള്ള ഒരു റെസ്ക്യൂ പട്രോൾ സംഘം സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് ലെഫ്റ്റനൻ്റ് അടുത്തേക്ക് വരുന്നതിനിടെ യുവാവ് പെട്ടെന്ന് വാഹനം അതിവേഗം മുന്നോട്ടെടുക്കുകയും ലെഫ്റ്റനൻ്റിനെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. രക്ഷപ്പെടാനുള്ള വഴി തടസ്സപ്പെടുത്തി നിർത്തിയിരുന്ന പട്രോൾ കാർ ഇടിച്ചുതകർക്കുകയും ചെയ്തു. തുടർന്ന് പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതോടെ കൂടുതൽ പട്രോൾ വാഹനങ്ങൾ സ്ഥലത്തെത്തി യുവാവിനെ പിന്തുടരുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതി പബ്ലിക് സെക്യൂരിറ്റിയുടെ മറ്റൊരു പട്രോൾ കാറിലും ഇടിച്ചു. വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ ഇയാളെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയിൽ യുവാവ് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും സംസാരിക്കാൻ കഴിയാത്തത്ര അബോധാവസ്ഥയിലാണെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കാണ് നിലവിൽ പ്രതിക്കെതിരെ അന്വേഷണം നടക്കുന്നത്. ഇയാൾ മയക്കുമരുന്ന് കടത്തുകാരനാണോ അതോ ഉപയോഗിച്ചയാൾ മാത്രമാണോ എന്ന് കണ്ടെത്തുന്നതിനായി കേസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോളിലേക്ക് കൈമാറും.






























